തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടാകും. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റും. മൂന്ന് വർഷമായി ഒരെ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്ന തെരഞ്ഞെടുപ്പ് ചട്ടം നടപ്പിലാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ പോലീസ് തലപ്പത്ത് ഋഷിരാജ് സിംഗിനെ നിയമിക്കാനാണ് സാധ്യത.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പോലീസ് മേധാവിയെ മാറ്റാനാണ് സാധ്യത. ഏപ്രിൽ മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ചർച്ച നടത്തിയിരുന്നു. ഡെപ്യൂട്ടി കളക്ടർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരും പോലീസിൽ എസ്ഐ മുതൽ ഡിജിപി തലം വരെ മൂന്ന് വർഷത്തിൽ കൂടുതൽ ഒരെ തസ്തികയിലുള്ളവരെയും മാറ്റണമെന്നാണ് ചട്ടം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സർക്കാരിന് ഇത് സംബന്ധിച്ച കത്ത് നൽകും.
ജൂണിൽ വിരമിക്കുന്നതുവരെ ഡിജിപിയായി തുടരാൻ തെരഞ്ഞെടുപ്പ് ചട്ടം ബെഹ്റയെ അനുവദിക്കില്ല. ബെഹറയെ മാറ്റിയാൽ പകരം ഡിജിപിയായി മുതർന്ന ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് എത്താനാണ് സാധ്യത. അടുത്ത ജൂലായ് മാസത്തിലാണ് ഋഷിരാജ് സിംഗ് വിരമിക്കുന്നത്. ഋഷിരാജ് സിംഗിന് പുറമെ സീനിയറായ മറ്റ് മൂന്ന് ഉദ്യോഗസ്ഥർ കൂടി സംസ്ഥാനത്ത് ഉണ്ട്. എന്നാൽ യുപിഎസ് സി വഴിയാകണം സംസ്ഥാന പോലീസ് മേധാവിയുടെ നിയമനമെന്ന സുപ്രീംകോടതി ഉത്തരവ് രാഷ്ട്രീയ താൽപര്യം മുൻ നിർത്തിയുള്ള നിയമനത്തിന് തിരിച്ചടിയാണ്.
മുതിർന്ന ഡിജിപിമാരുടെ പട്ടിക സർക്കാർ യുപിഎസ് സിയ്ക്ക് നൽകി യുപിഎസ് സി നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഡിജിപിയെ മാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം സർക്കാർ സ്വീകരിച്ചില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ഋഷിരാജ് സിംഗിനെ നിയമിക്കാനുള്ള അധികാരവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉണ്ട്.
Comments