ലണ്ടന്‍: പാക് അധീന കശ്മീരില്‍ തടവിലാക്കപ്പെട്ട പൗരന്റെ മോചനം ആവശ്യപ്പെട്ട് നടപടിയുമായി ബ്രിട്ടണ് രംഗത്ത്. തന്‍വീര്‍ അഹമ്മദ് റഫീഖ്വി എന്നയാളാണ് തടവിലുള്ളത്. പാക് അധീനകശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് പിടിക്കപ്പെട്ടത്. പാകിസ്താന് പതാക എടുത്തുമാറ്റിയെന്ന പേരിലാണ് തന്‍വീര്‍ അഹമ്മദ് റഫീഖ്വി തടവിലായത്. 48 കാരനായ തന്‍വീര്‍ മൂന്ന് വര്‍ഷമായി ജയിലിലാണ്. പാക് അധീന കശ്മീരിനെ പാകിസ്താനില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രരാജ്യമാക്കി മാറ്റണമെന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തന്‍വീര്‍ പ്രവര്‍ത്തിച്ചിരുന്നത്.
തന്‍വീറിന്റെ മോചനത്തിനായി ഭാര്യ ഫര്സീം രജപുത് നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെ പാക് രഹസ്യാന്വേഷണ വിഭാഗം തടയുകയാണെന്നാണ് സൂചന. പാകിസ്ഥാന്റെ ദേശീയ പതാക അനധികൃതമായി എടുത്തുമാറ്റിയത് രാജ്യദ്രോഹക്കുറ്റമായിട്ടാണ് കേസ്സ് എടുത്തിരിക്കുന്നത്. തന്‍വീറിന്റെ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പാക് അധിനിവേശ കശ്മീരില്‍ ജനിച്ച് അധികം കഴിയും മുന്നേ മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനിലേക്ക് ചേക്കേറിയ വ്യക്തിയാണ് തന്‍വീര്‍. എന്നാൽ 2005ല്‍ മുത്തശ്ശിയുടെ കൂടെ കഴിയാനായി കശ്മീരിലെത്തിയ തന്‍വീര്‍ ജോലിസമ്പാദിച്ച് സ്ഥിരതാമസമാക്കിയശേഷം സ്വതന്ത്ര സംഘടനയായ യുണൈറ്റഡ് കശ്മീരിൽ പ്രവർത്തിക്കവേയാണ് പിടിയിലായത്.
Comments