വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതായി വീണ്ടും അവകാശവാദമുന്നയിച്ച്് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതായി മാദ്ധ്യമങ്ങളും തെരഞ്ഞെടുപ്പ് നിരീക്ഷക സംഘടനകളും പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ അവകാശവാദം. ട്വീറ്റിനെ പിന്തുണച്ച് ട്രംപിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
സംശയാദ്പദമായ വാർത്തകൾ നൽകുന്നു എന്ന ലേബൽ ട്രംപിന്റെ ട്വീറ്റിന് ട്വിറ്റർ നൽകിയിട്ടുണ്ട്. ‘ഈ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗിക കേന്ദ്രങ്ങൾ മറ്റൊരു തരത്തിലാണ് പ്രഖ്യാപനം നടത്തിയത്.’ എന്നാണ് ട്വിറ്റർ നൽകിയത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പരാജയം ട്രംപ് പരോക്ഷമായി സമ്മതിച്ചിരുന്നു.തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ട്രംപിന്റെ അനുയായികൾ വാഷിംഗ്ടണിൽ ഉൾപ്പെടെ ഇന്നലെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ട്രംപ് തന്നെ അധികാരത്തിലെത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എല്ലാ ലീഗൽ വോട്ടുകളും എണ്ണിക്കഴിയുമ്പോൾ ട്രംപിന് ഭരണത്തുടർച്ചയുണ്ടാകും. അതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പോംപിയോ പറഞ്ഞിരുന്നു.
Comments