വാഷിഗ്ടൺ: ഇറാനെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകൾ ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ഉപദേശകർ പിന്തിരിപ്പിച്ചതിനെ തുടർന്ന് ഈ നാടകീയ പദ്ധതി് ഉപേക്ഷിക്കുകയായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷാ ഉന്നതർ പങ്കെടുത്ത യോഗത്തിലാണ് ട്രംപ് ഇത്തരമൊരു നിർദേശം മുന്നോട്ടവച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഓവൽ ഓഫീസിൽ കഴിഞ്ഞ വ്യാഴാഴ്ച ഉന്നതതലയോഗം ചേർന്നിരുന്നു. വിശാലമായ സംഘർഷത്തിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ഉപദേശകർ ട്രംപിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇറാന്റെ ആണവ പദ്ധതികളിൽ അരിശം പൂണ്ടായിരുന്നു ആക്രമണത്തിന് തയ്യാറെടുത്തത്.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ സി മില്ലർ, സംയുക്ത സേനാദ്ധ്യക്ഷൻ ജനറൽ മാർക്ക് എ മില്ലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. രാജ്യാന്തര പ്രത്യാഘാതങ്ങൾ കണക്കിലെടുക്കണമെന്ന് ഇവർ ട്രംപിനെ ഉപദേശിച്ചതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ വൻ തോതിൽ ആണവായുധങ്ങൾ ശേഖരിക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ട്രംപ് അക്രമ സാധ്യത ആരാഞ്ഞത്. ഭരണകാലയളവിൽ ഇറാനുമായി ശത്രുതാപരമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ബരാക് ഒബാമ മുൻകൈയെടുത്ത് ചർച്ച ചെയ്ത ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയ ട്രംപ് ഇറാനെതിരെ വിവിധ നിലയിൽ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിരുന്നു.
Comments