ബാങ്കോക്ക് : തായ്ലൻഡിൽ പ്രധാനമന്ത്രിക്കും രാജാവിനുമെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തമാകുന്നു. തായ്ലാന്റിലെ തലസ്ഥാന നഗരത്തില്‍ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭമാണ് ഇന്നലെ അക്രമാസക്തമായത്. വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച പ്രതിഷേധങ്ങള്‍ ഘട്ടംഘട്ടമായി വ്യാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ അഴിമതിക്കെതിരെയും രാജാവിനുള്ള അമിതാധികാരത്തിനെതിരേയുമാണ് പ്രക്ഷോഭം. രാജ്യത്ത് ഒരു വികസനവും നടക്കുന്നില്ലെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും പ്രധാനമന്ത്രിയും രാജാവും സമ്പത്ത് കൊള്ളയടിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിന് ചുറ്റും നിലയുറപ്പിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രധാനമന്ത്രിയുടെ അനുയായികള്‍ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. ഇതോടെയാണ് പോലീസ് ജലപീരങ്കിയുമായി രംഗത്തെത്തിയത്. സംഘര്‍ത്തിനിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റതും സംഘര്‍ഷം വ്യാപിപ്പിക്കാന്‍ കാരണമായി. ആകെ അഞ്ചുപേര്‍ക്ക് വെടിയേറ്റെന്നാണ് നിഗമനം. പരിക്കേറ്റവര്‍ ആശുപത്രികളിലാണ്. സംഘര്‍ഷത്തില്‍ 36 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടെ പാര്‍ലമെന്റിനകത്തുണ്ടായിരുന്ന എം.പിമാര്‍ ബോട്ടില്‍ കയറി പുറകിലുള്ള നദികടന്ന് രക്ഷപെട്ടതായും അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
Comments