കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ നടപടി കടുപ്പിച്ച് വിജിലൻസ്. അദ്ദേഹം വീട്ടിലില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടും മടങ്ങി പോകാൻ വിജിലൻസ് തയ്യാറായില്ല. നിലവിൽ പ്രാദേശിക പോലീസിന്റെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തുകയാണ്.
ഇബ്രാഹിം കുഞ്ഞ് ചികിത്സയ്‌ക്കായി ആശുപത്രിയിൽ പോയെന്നാണ് വീട്ടുകാർ വിജിലൻസ് സംഘത്തോട് പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാതെ അന്വേഷണ സംഘം വീട്ടിൽ തുടരുകയായിരുന്നു. ശേഷമാണ് പ്രാദേശിക പോലീസിന്റെ സഹായം തേടിയത്.
വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം മുൻ മന്ത്രിയുടെ വീട്ടിൽ എത്തി. ശേഷമാണ് വിജിലൻസ് ഉദ്യോഗസ്ഥർ വീട് കയറി പരിശോധന ആരംഭിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പാലം അഴിമതിയായ പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലൻസ് നീക്കം.
Comments