ലണ്ടൻ: ബ്രിട്ടീഷ് പോലീസിനെ ഞെട്ടിച്ച് വൻ മോഷണം. ഐഫോൺ മുതൽ ആപ്പിൾ വാച്ചുകൾ വരെയുള്ള 48 കോടിയിലധികം രൂപ (48,98,17,020) വിലവരുന്ന ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്കാണ് കൊള്ളയടിച്ചത്. നോർത്താംപ്റ്റൺഷയറിലെ എംവൺ മോട്ടോർവേയിൽ നവംബർ 10നാണ് സംഭവം.
ആപ്പിൾ ഉത്പന്നങ്ങളുമായി വരികയായിരുന്ന ട്രക്കിനെ ഉന്നം വച്ച മോഷ്ടാക്കൾ ഡ്രൈവറേയും സുരക്ഷാ ജീവനക്കാരേയും ഹൈവേയിൽ ഉപേക്ഷിച്ച് ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച ശേഷം അവർ സാധനങ്ങൾ മറ്റൊരു വണ്ടിയിലേക്ക് മാറ്റി കടന്നുകളഞ്ഞു. മോഷ്ടാക്കളെ കുറിച്ച് പോലീസിന് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം മോഷണം നടത്താനായി ഇവർ ആയുധങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല. ജീവനക്കാരെ അക്രമിച്ചതുമില്ല. ഇവരുടെ കൈകാലുകൾ കെട്ടുന്നതിനിടെ ഇരുവർക്കും ചെറുതായി പരിക്കേറ്റു. എന്നാൽ സംഭവത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിലാണ് ഇരുവരും.
മോഷ്ടാക്കളെ പിടികൂടാൻ പോലീസ് പ്രദേശവാസികളുടെ സഹായം തേടിയിട്ടുണ്ട്. സംഭവസ്ഥലത്തെ ദൃശ്യങ്ങളോ, സംശയാസ്പദമായി വാഹനം കടന്നു പോകുന്നതായോ ശ്രദ്ധയിൽപ്പെട്ടവരുണ്ടെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതേസമയം ആപ്പിൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
Comments