മുംബൈ : സുശാന്തിന്റെ മരണത്തിൽ ബോളിവുഡിലെ പല താരങ്ങളിലേക്കും അന്വേഷണങ്ങളും അഭ്യൂഹങ്ങളും എത്തിയിരുന്നു. അതിൽ ഏറെ വിവാദമായിരുന്നത് അക്ഷയ് കുമാറിനെയിരെയുള്ള പ്രചാരണങ്ങളാണ്. എന്നാൽ തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് അക്ഷയ് കുമാർ.
സുശാന്തിന്റെ മരണത്തിൽ അക്ഷയ്ന് പങ്കുണ്ടെന്ന വ്യാജപ്രചരണം നടത്തിയതിനെത്തുടർന്ന് യുട്യൂബറായ റാഷിദ് സിദ്ദിക്കിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് താരം. തനിക്കെതിരെയുള്ള പ്രചാരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് താരം അറിയിച്ചു. നഷ്ടപരിഹാരമായി 500 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റാഷിദ് സിദ്ദിക്കി താരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. സുശാന്തിന്റെ മരണത്തിൽ അക്ഷയ് കുമാറിന് പങ്കുണ്ടെന്നും റിയ ചക്രബർത്തിയെ കാനഡയിലേക്ക് പലായനം ചെയ്യാൻ സഹായിച്ചത് അക്ഷയ് ആണെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയുമായും മുംബൈ പോലീസ് മേധാവികളുമായും സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് അക്ഷയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായും റാഷിദ് വീഡിയോയിൽ പരാമർശിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെയാണ് അക്ഷയ് നിയമപരമായ അറിയിപ്പ് നൽകിയത്.
അടിസ്ഥാനമില്ലാത്ത ഇത്തരം വ്യാജ പ്രചരണങ്ങൾ താരത്തിന് മാനസിക ആഘാതമുണ്ടാക്കിയെന്നും, സമൂഹത്തിൽ താരത്തിന് ഉണ്ടായിരുന്ന അഭിമാനത്തിന് ക്ഷതം ഏൽപ്പിച്ചെന്നുമാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതിനാൽ റാഷിദ് 500 കോടി നഷ്ടപരിഹാരം നൽകുകയും ക്ഷമാപണം നടത്തുകയും ചെയ്യണം. അതോടൊപ്പം അപകീർത്തിപ്പെടുത്തുന്ന വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്യണമെന്നും അറിയിപ്പിൽ ആവശ്യപ്പെട്ടു. മൂന്ന് ദിവസമാണ് നോട്ടീസ് പിരീഡ് നൽകിയിരിക്കുന്നത്. അതിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് അക്ഷയ് കുമാർ അറിയിച്ചു.
റാഷിദിനെതിരെ മുംബൈ പോലീസ് മുൻപും കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുംബൈ പോലീസിനെയും സർക്കാരിനെയും മന്ത്രി ആദിത്യ താക്കറെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ നവംബർ 3 ന് റാഷിദിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
Comments