ബംഗളൂരു : ബംഗളൂരു കലാപ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും മുൻ മേയറുമായ ആർ സമ്പത്ത് രാജിനെ കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങി എൻഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എൻഐഎ ജില്ലാ കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ദിവസം സമ്പത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎയുടെ നീക്കം.
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ആഗസ്റ്റ് 11 ന് ബംഗളൂരുവിൽ ഉണ്ടായ കലാപത്തിൽ നിലവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണവും, എൻഐഎ അന്വേഷണവുമാണ് പുരോഗമിക്കുന്നത്. ആരംഭത്തിൽ സിസിബി മാത്രമാണ് കേസ് അന്വേഷിച്ചിരുന്നത് എങ്കിലും പിന്നീട് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ എൻഐഎയോട് നിർദ്ദേശിക്കുകയായിരുന്നു.
കേസിൽ ഇതുവരെ 293 പേരെ ഇരു അന്വേഷണ ഏജൻസികളും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 124 പേരെ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടും, 169 പേരെ കെ.ജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം മുൻപ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഉൾപ്പെടെ 43 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇരു പാർട്ടികളുടെയും ഓഫീസുകളിൽ നിന്നും നിയമവിരുദ്ധ രേഖകളും, ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്പത്ത് രാജിനെതിരെ എൻഐഎ നീങ്ങിയിരിക്കുന്നത്.
ഡി.ജെ ഹള്ളിയിലും, കെ.ജി ഹള്ളിയിലും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 17 നാണ് സമ്പത്ത് രാജിനെ സിസിബി അറസ്റ്റ് ചെയ്തത്. തുടർന്ന് കസ്റ്റഡിയിൽ വിട്ട സമ്പത്തിനെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സിസിബി സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Comments