വാഷിംഗ്ടൺ: ടിബറ്റൻ പ്രവാസ സർക്കാർ പ്രസിഡന്റ് ഡോ ലോബ്സാംഗ് സാംഗേ വൈറ്റ് ഹൗസ് സന്ദർശിച്ചു. ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ടിബറ്റൻ പ്രവാസ ഭരണകൂട തലവൻ വൈറ്റ് ഹൗസിലെത്തുന്നത്. ആദ്യമായാണ് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്നതും.
യു എസ് അസിസ്റ്റന്റ് സെക്രട്ടറിയും ടിബറ്റൻ വിഷയങ്ങളിലെ സ്പെഷ്യൽ കോർഡിനേറ്ററുമായ റോബർട്ട് ഡെസ്ട്രോയുമായി കൂടിക്കാഴ്ച്ച നടത്താനാണ് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയത്. യു എസ്-ചൈന ബന്ധം കൂടുതൽ വഷളാക്കുന്നതാണ് കൂടിക്കാഴ്ച്ച.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ തലവന് വൈറ്റ് ഹൗസിലും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും ഔദ്യോഗികമായി പ്രവേശനം അനുവദിച്ചിരുന്നില്ല.ടിബറ്റൻ സർക്കാരിനെ അമേരിക്ക അംഗീകരിക്കാത്തതിനാലായിരുന്നു ഇത്തരമൊരു നടപടി. എന്നാൽ സാംഗേയുടെ സന്ദർശനം സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷനെ അമേരിക്ക അംഗീകരിക്കുന്നതിന് തുല്യമാണ്.
വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സാംഗേ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഒക്ടോബറിലാണ് സാംഗേയെ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അമേരിക്കയിലേക്ക് ക്ഷണിച്ചത്. അമേരിക്കയുടെ തീരുമാനം ചൈനയ്ക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ചൈനയുടെ ഇടപെടലുകൾ മൂലമാണ് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതിന് ഇടയാക്കിയത്.
തായ്വാൻ വിഷയത്തിൽ ഉൾപ്പെടെ യുഎസുമായി ഇടഞ്ഞു നിൽക്കുന്ന ചൈനയ്ക്ക് വൈറ്റ് ഹൗസിന്റെ നീക്കം ഇരട്ടി പ്രഹരമാണ് നൽകിയിരിക്കുന്നത്.
Comments