ന്യൂഡൽഹി : കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് ബ്രിട്ടീഷ് നിക്ഷേപക ബാങ്കായ ബാർക്ലേയ്സ്. 2022 ൽ രാജ്യം 8.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ബാർക്ലേയ്സ് പ്രവചിക്കുന്നത്. 7 ശതമാനം സാമ്പത്തിക വളർച്ച മാത്രമേ കൈവരിക്കൂ എന്നായിരുന്നു ബാർക്ലേയ്സ് നേരത്തെ പ്രവചിച്ചിരുന്നത്. രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ് പുതിയ പ്രവചനം.
കൊറോണയെ തുടർന്ന് തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ ഉയർത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഫലം കാണുന്നുവെന്ന സൂചന കൂടിയാണ് ബാർക്ലേയ്സിന്റെ പ്രവചനം നൽകുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം പുറത്തുവിട്ട റിപ്പോർട്ടിൽ 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം പൂജ്യമായി താഴുമെന്നും, 2022ൽ രാജ്യം 7 ശതമാനം സാമ്പത്തിക വളർച്ച മാത്രമേ കൈവരിക്കൂ എന്നുമാണ് ബാർക്ലേയ്സ് വ്യക്തമാക്കിയിരുന്നത്. ഈ പ്രവചനമാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
ഭാവിയിൽ ഫലപ്രദമായ വാക്സിൻ വരുമെന്ന പ്രതീക്ഷ സാമ്പത്തിക രംഗത്തിന് ഉണർവേകുമെന്ന് ബാർക്ലേയ്സ് വിലയിരുത്തുന്നു. നടപ്പ് സാമ്പത്തിക വർഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഇടിവ് നെഗറ്റീവ് 6 ശതമാനത്തിൽ നിന്നും, നെഗറ്റീവ് 6.4 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ബാർക്ലേയ്സ് പറയുന്നു. അതേസമയം ആർബിഐയുടെ പ്രവചനത്തനി വിരുദ്ധമായി വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നേരിയ ഇടിവ് സംഭവിക്കുമെന്നാണ് ബാർക്ലേയ്സിന്റെ പ്രവചനം.
Comments