ന്യൂഡൽഹി: ഇന്ത്യാ- ചൈനാ അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 12,434 കോടി അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിർത്തിയ്ക്ക് സമീപമുള്ള 32 തന്ത്രപ്രധാനമായ റോഡുകളുടെ നിർമ്മാണത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുക അനുവദിച്ചത്.
ബോർഡർ റോഡ് ഓർഗനൈസേഷനാണ് അതിർത്തിയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. 61 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ കീഴിലുള്ളത്. ഇതിൽ 29 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. കാലാവസ്ഥാ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ടാണ് ബാക്കി 32 റോഡുകളുടെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടായത്. ഈ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കം, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ അതിർത്തി പോസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ് നിർമ്മിക്കുന്നത്.
അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 50 റോഡുകൾ കൂടി നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് പ്രതിരോധ മന്ത്രാലയവും അനുമതി നൽകിയിട്ടുണ്ട്.
Comments