ന്യൂഡൽഹി : രാജ്യത്ത് കൊറോണ വാക്സിൻ വിതരണത്തിനായി കൊവിൻ ആപ്പ് പുറത്തിറക്കാൻ കേന്ദ്ര സർക്കാർ . വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലേക്കടുക്കുന്ന പശ്ചാത്തലത്തിലാണ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നത് .
വാക്സിനേഷൻ ക്യാമ്പെയ്നിൽ വളരെ പ്രധാനപ്പെട്ട ചുമതലകളാകും ഈ ആപ്പിലൂടെ നിർവഹിക്കാനാകുക. വാക്സിന്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാൻ കൊവിന്‍ ആപ്പ് ഉപയോഗിക്കും . ഇതു കൂടാതെ വാക്സിന് കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്സിന് സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും. മുന്‍പ് വാക്സിനേഷന് പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇ-വിന് സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിൻ ആപ്പ്.
ആപ്പ് ഉടൻ പുറത്തിറക്കാനാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് പറഞ്ഞു . ഈ ആപ്ലിക്കേഷനിലൂടെ സംഭരണ സ്ഥലങ്ങളിലെ താപനില മാറ്റങ്ങൾ ട്രാക്കുചെയ്യാൻ സർക്കാരിന് കഴിയും. വാക്സിൻ ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വാക്സിൻ സംഭരണ കേന്ദ്രത്തിൽ നിന്ന് ഒരു ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ വാക്സിനേഷൻ കേന്ദ്രത്തിലേക്കോ ഉള്ള യാത്രയും ആപ്ലിക്കേഷൻ ട്രാക്കുചെയ്യും. സ്റ്റോക്ക് എവിടെയെങ്കിലും ഉണ്ടെങ്കിൽ, ഈ ആപ്ലിക്കേഷൻ വഴി ട്രാക്ക് ചെയ്യാം .
വാക്സിന്റെ സ്റ്റോക്ക് മുഴുവനായും ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം വാക്സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്യേണ്ടതിനാല്‍ വാക്സിന് സ്വീകരിച്ചവരെയും ഇതുവഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് വാക്സിന് വിതരണം തുടങ്ങുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ചെയര്മാന് വി.കെ പോള്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ദ്ധന് , പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ മിശ്ര തുടങ്ങിയവരുമായി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
Comments