ലക്നൗ : സംസ്ഥാനത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് സർക്കാർ നീക്കം. ഇതിന് പുറമേ വൻ തുക പിഴ ഈടാക്കുന്നതുൾപ്പെടെയുളള കർശന നടപടികളും കുറ്റക്കാർക്കെതിരെ സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലും, ഹാപൂരിലും ഉണ്ടായ വ്യാജമദ്യ ദുരന്തങ്ങളിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. ഹാപൂരിൽ ആറ് പേരും, പ്രയാഗ്രാജിൽ നാല് പേരുമാണ് മരിച്ചത്. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലാണ്.
വ്യാജമദ്യം കഴിച്ച് വീട്ടിലെത്തിയവർ പെട്ടെന്ന് അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും, കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം വീട്ടുകാരാണ് വ്യാജമദ്യം കഴിച്ച വിവരം അറിയിച്ചത്. മദ്യത്തിന്റെ സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വ്യാജമദ്യ മാഫിയയെ തടയുന്നതിനുളള നിര്‍ണായക ചുവടുവെയ്പായിരിക്കും പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
Comments