തൃശ്ശൂർ : കൊരട്ടിയിൽ യുവാവിനെ കനാലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ അനിൽ, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കള്ളു ഷാപ്പിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് വലിയ വീട്ടിൽ എബിനെ പടിഞ്ഞാറേ അങ്ങാടിയിലെ ഇറിഗേഷൻ കനാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊരട്ടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം ഭയന്ന് അയൽ സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
സംഭവ ദിവസം എബിൻ, അനിൽ, വിജിത്ത് എന്നിവർ ഷാപ്പിൽ ഒരുമിച്ച് കള്ളുകുടിക്കുകയായിരുന്നു. ഇതിനിടെ എബിൻ ബാക്കി രണ്ട് പേരുടെയും പണവും മൊബൈലും മോഷ്ടിച്ചു. ഇതേ തുടർന്നാണ് തർക്കം ആരംഭിച്ചത്. തർക്കം കയ്യാങ്കളിയിലെത്തി. മർദ്ദനമേറ്റ് അവശനായ എബിനെ ഇരുവരും ചേർന്ന് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
മർദ്ദനത്തിൽ എബിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ആന്തരിക അവയവങ്ങൾ തകർന്ന് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിജിത്തും, അനിലും.
Comments