ന്യൂഡൽഹി : കൊറോണാന്തര ലോകത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്ക്ക് ശേഷം ഭൂമിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൂടി രാജ്യങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വ്യാപനത്തിനിടയിൽ വെർച്വലായി ഉച്ചകോടി സംഘടിപ്പിച്ച സൗദി അറേബ്യയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വ്യാപനമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഭൂമിയുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്നും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ ഏകോപനത്തോടെയുളള പ്രവർത്തനം കൊറോണയിൽ നിന്ന് വേഗം മുക്തി നേടാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയ്ക്ക് ശേഷം ആഗോള സൂചിക കൊണ്ടുവരേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാനമായും നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള സൂചികയാണ് ലോകത്തിന് ആവശ്യം. സാങ്കേതിക വിദ്യ, കഴിവ്, സുതാര്യത, ഭൂമിയോടുള്ള ഉത്തരവാദിത്വം എന്നിവയാണ് അടിസ്ഥാന ഘടകങ്ങൾ എന്നും മോദി പറഞ്ഞു.
ജി20യുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്നതിനായി ഇന്ത്യയുടെ ഐടി മേഖലയുടെ കരുത്ത് വാഗാദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം സംഘടിപ്പിക്കുന്ന രണ്ടാമത്തെ ജി20 ഉച്ചകോടിയാണ് ഇത്.
21ാം നൂറ്റാണ്ടിലെ അവസരങ്ങളെ തിരിച്ചറിയുക എന്നതാണ് ഉച്ചകോടിയുടെ ഇതിവൃത്തം. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായിട്ടാണ് ഉച്ചകോടിസ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസമാണ് ഉച്ചകോടി നടക്കുക.
Comments