അഗര്‍ത്തല: വടക്കന്‍ ത്രിപുരയിലുണ്ടായ കലാപത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് ത്രിപുര സര്‍ക്കാര്‍. മിസോറമില്‍ നിന്നുളള ബ്രൂ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. ദേശീയപാത ഉപരോധിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു.
കാഞ്ചന്‍പൂര്‍ മേഖലയിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സംസ്ഥാന നിയമമന്ത്രി രത്തന്‍ ലാല്‍ നാഥ് വ്യക്തമാക്കി. 19 പൗരന്മാര്ക്കും നാല് പോലീസുകാര്‍ക്കും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ മൂന്ന് ജവാന്മാര്ക്കും എട്ട് അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ത്രിപുരയിലെ ഡോലുബാരി ഗ്രാമത്തില്‍ 5000 ബ്രൂ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധങ്ങള്‍. പതിനയ്യായിരത്തോളം വരുന്ന സംഘമാണ് അസം-അഗര്‍ത്തല ദേശീയപാത ഉപരോധിക്കാന്‍ നീങ്ങിയത്. ഇവര്‍ അക്രമത്തിലേക്ക് നീങ്ങിയതോടെ പിരിച്ചുവിടാന്‍ പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നു.
കാഞ്ചന്‍പൂര്‍ സ്വദേശിയായ ശ്രീകാന്ത ദാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ അക്രമിച്ചതായും പോലീസ് വ്യക്തമാക്കി. തുടക്കത്തിൽ ലാത്തി വീശിയും ടിയർഗ്യാസ് പ്രയോഗിച്ചും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതിഷേധക്കാർ കല്ലും കമ്പുകളും വലിച്ചെറിയുകയും ബലപ്രയോഗത്തിന് മുതിരുകയും ചെയ്തതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
1997 ലെ വംശീയ കലാപത്തെ തുടർന്ന് മിസോറമിൽ നിന്ന് പലായനം ചെയ്തതവരാണ് ബ്രൂ അഭയാർത്ഥികൾ. ത്രിപുരയിലെ വിവിധ ക്യാമ്പുകളിലായിട്ടാണ് അന്നു മുതൽ ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ 600 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.
അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നത് പ്രദേശത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തകർക്കു മെന്നാണ് പ്രതിഷേധക്കാരുടെ വാദം.
Comments