ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഗോ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. പശുക്കളുടെ സംരക്ഷണത്തിനായി മന്ത്രി പരിഷത് സമിതി രൂപീകരിക്കുമെന്ന് ചൗഹാൻ അറിയിച്ചു. കൗ ക്യാബിനറ്റിന്റെ രൂപീകരണത്തിന് ശേഷം ഇന്ന് ആദ്യ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പരിഷത് സമിതി രൂപീകരിക്കുന്ന വിവരം ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചത്.
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാരെയും, പ്രിൻസിപ്പൽ സെക്രട്ടറിയെയും, മറ്റ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെയും ഉൾപ്പെടുത്തിയാണ് മന്ത്രി പരിഷത് സമിതി രൂപീകരിക്കുന്നത്. പശുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യാൻ മൃഗ സംരക്ഷണ വകുപ്പിന് കഴിയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ സമിതി രൂപീകരിക്കുന്നതെന്നും ചൗഹാൻ വ്യക്തമാക്കി.
മന്ത്രി പരിഷത് സമിതി രൂപീകരണത്തിന് പുറമേ പശു സംരക്ഷണ നടപടികള്‍ കാര്യക്ഷമമാക്കാന്‍ സെസ് (നികുതി) ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് വിശദമായ പരിശോധനകൾക്കായി കമ്മിറ്റിയും രൂപീകരിച്ചു.
അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ 2000 ത്തോളം തൊഴുത്തുകള്‍ നിര്‍മിക്കുന്ന കാര്യവും യോഗത്തിൽ പരിഗണിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാകും ഇവ പരിപാലിക്കുക. മദ്ധ്യപ്രദേശില്‍ നിലവില്‍ ഏഴ് മുതല്‍ 8 ലക്ഷത്തോളം പശുക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പാലിന് പുറമേ ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നുമുളള ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കും. പ്രാദേശിക ഇനം പശുക്കളെ പ്രത്യേകം സംരക്ഷിക്കും.
പോഷകാഹാരക്കുറവുളള കുട്ടികള്‍ക്ക് പശുവിന് പാല് വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുളള നടപടികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും റൂറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെയാണ് പശുസംരക്ഷണത്തിനുളള നടപടികള്‍ കൈക്കൊളളുക. പശുപരിപാലനത്തിന് പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കും.
ഗോ സംരക്ഷണം ഉറപ്പാക്കുന്നതിനായി ബുധനാഴ്ചയായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ കൗ ക്യാബിനറ്റ് രൂപീകരിച്ചത്. അഗർ മൽവാ ജില്ലയിലെ കാമധേനു ഗോ അഭയാരണ്യത്തിലാണ് ക്യാബിനറ്റ് ആദ്യ യോഗം ചേർന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൗ ക്യാബിനറ്റിന്റെ ആദ്യയോഗം.
Comments