ശ്രീനഗർ : നഗ്രോതയിലെ ഏറ്റുമുട്ടലിന് പിന്നാലെ കശ്മീർ താഴ്വരയിലെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ. അതിർത്തി ചെക് പോസ്റ്റുകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ചരക്കുമായി പോകുന്ന ട്രക്കുകൾ പരിശോധിക്കുന്നതിനായി ഫുൾ ബോഡി ട്രക്ക് സ്കാനറുകൾ ചെക് പോസ്റ്റുകളിൽ സ്ഥാപിച്ചു. ആപ്പിളുമായി പോകുകയായിരുന്ന ട്രക്കിൽ ഒളിച്ചാണ് ഭീകരർ നഗ്രോതയിൽ എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫുൾ ബോഡി ട്രക്ക് സ്കാനറുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.
ആപ്പിളുകൾ ട്രക്കുകളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നുണ്ട്. എന്നിരുന്നാലും സുരക്ഷ ഒന്നുകൂടി വർദ്ധിപ്പിക്കുന്നതിനായാണ് സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ചെക്പോയിന്റുകളിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.
Comments