ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ വ്യാപക കലാപം അഴിച്ചുവിട്ട സംഭവത്തിൽ ജെഎൻയു വിദ്യാർത്ഥി നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കലാപത്തിനായി ഗൂഢാലോചന നടത്തിയ കേസിലാണ് നടപടി.
ഡൽഹി സെഷൻസ് കോടതി മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കലാപം, നിയവിരുദ്ധമായി കൂട്ടം ചേരൽ, കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവ.
രാജ്യത്ത് പൗരത്വ നിയമ ഭേദഗതി കേന്ദ്ര സർക്കാർ പാസ്സാക്കിയതിന് പിന്നാലെ ഫെബ്രുവരി 24 ന് ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപത്തിൽ 53 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments