കേരളാ പോലീസ് നിയമത്തിന്റെ 118 എ വകുപ്പിന് ഭേദഗതി വരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഒരു ചോദ്യവുമില്ലാതെ അതേപടി ഒപ്പിട്ടു കൊടുത്ത ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ വിശ്വാസത്തിനും ഒപ്പമല്ല പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സി എ എ വിരുദ്ധ കലാപകാലത്ത് രാഷ്ട്രവിരുദ്ധ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റിന്റെയും മീഡിയാ വണിന്റെയും സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഏഷ്യാനെറ്റ് മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയുണ്ടായി. മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ ഞെളിഞ്ഞെങ്കിലും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ഏഷ്യാനെറ്റ് കൊടുത്ത കത്തും പുറത്തുവരികയുണ്ടായി. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഒരു കാര്യമുണ്ട്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കൂച്ചുവിലങ്ങിടാനും ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന്. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെയും നിലപാട്. ആ നിലപാടാണ് ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കില്‍ അന്തസ്സായി രാജിവെച്ച് പോകുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുകയാണ് ചെയ്യേണ്ടത്.
സാമൂഹ്യമാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമല്ല, എല്ലാ മാധ്യമങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ള ഒരു വല തന്നെയാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിടില്ല എന്നും സാമൂഹ്യമാധ്യമത്തിലെ അവഹേളനത്തിന് എതിരെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പോകുന്നതെന്നും നിയമമന്ത്രി ഏ കെ ബാലനും മുഖ്യമന്ത്രിയുമൊക്കെ പറഞ്ഞെങ്കിലും ഇത് ഇടതു മുന്നണിയുടെ ഘടകകക്ഷിയായ സി പി ഐക്കു പോലും ബോദ്ധ്യപ്പെട്ടിട്ടില്ല.
സി പി ഐയുടെ ഒദ്യോഗിക പ്രസിദ്ധീകരണമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗം ഇങ്ങനെ പറയുന്നു, ”സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് സംസ്ഥാനത്ത് ഉല്‍ക്കണ്ഠാജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളുടെ ഇരകള്‍ ഏറെയും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനോ പരാതികളിന്മേല്‍ സത്വരവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് സംവിധാനത്തിന് വേണ്ടത്ര കഴിയുന്നില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. പരാതികളിന്മേല്‍ നടപടി സ്വീകരിക്കുന്നതില്‍ നിയമപാലകര്‍ പരാജയപ്പെടുന്നിടത്ത് നിയമം കയ്യിലെടുക്കാന്‍ ഇരകള്‍തന്നെ നിര്‍ബന്ധിതമായ സംഭവം അടുത്തകാലത്ത് കേരളത്തില്‍ സൃഷ്ടിച്ച കോളിളക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സ് വഴി പൊലീസ് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമലോകത്തും അനല്പമായ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നീതിന്യായ നിരൂപണത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് നിയമവൃത്തങ്ങള്‍ മുന്‍കാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.”
ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം പൗരന്റെ മൗലികാവകാശവും വ്യക്തിസ്വാതന്ത്ര്യവുമാണ്. 2000 ത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഐ ടി നിയമത്തിലെ 66 എ വകുപ്പും 2011 ലെ കേരളാ പോലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി റദ്ദാക്കിയ 118 ഡി വകുപ്പിലെ അതേ കാര്യങ്ങള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഉള്ളത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമമില്ലാത്തതല്ലല്ലോ ഇവിടത്തെ പ്രശ്‌നം. സ്ത്രീധനം മുതല്‍ പുകവലി വരെ നിരോധിച്ചു കൊണ്ട് കേരളത്തില്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്ക് ചരമഗീതം ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലോചിക്കണം.
ഇവിടെയാണ് ഗവര്‍ണ്ണര്‍ അദ്ദേഹത്തിന്റെ ഭരണഘടനാ അനുസൃതമായ അധികാരങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്ന് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്കു പോലും തോന്നാന്‍ കാരണം. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തല്ലുകൂടണമെന്നോ സ്ഥിരമായി സംഘര്‍ഷത്തിലാകണമെന്നോ അല്ല പറഞ്ഞതിനര്‍ത്ഥം. ഭരണഘടനയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനും നിലനിര്‍ത്താനും പരിപാലിക്കാനുമുള്ള ബാധ്യത ഗവര്‍ണ്ണര്‍ക്കുണ്ട്. പഴയ കോണ്‍ഗ്രസ്സ് ഭരണകാലത്തെ ഗവര്‍ണ്ണര്‍മാരെ പോലയല്ല ആരിഫ് മുഹമ്മദ് ഖാന്‍. അടിയന്തിരാവസ്ഥയ്ക്ക് എതിരെ പോലും ശബ്ദമുയര്‍ത്തുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ ഭാരതീയ ജനാധിപത്യ സംവിധാനത്തെ സസൂക്ഷ്മം വിലയിരുത്തുന്നവരുടെ ഒരു പ്രതീക്ഷ തന്നെയായിരുന്നു. ഷഹബാനു കേസില്‍ സുപ്രീംകോടിതി വിധി അട്ടിമറിച്ചതിനെതിരെ നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാനെയാണ് കേരളം രാജ്ഭവനില്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ അടിച്ചും വെട്ടിയും കൊന്നും ഭീഷണിപ്പെടുത്തിയും ഏതാനും എം എല്‍ എമാരെ വിജയിപ്പിച്ചെടുത്ത് അതിന്റെ ബലത്തില്‍ എന്ത് ജനാധിപത്യ ധ്വംസനവും നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ഒരു മര ഊളയോ മരപ്പാഴോ (ശ്രീജിത് പണിക്കരോട് കടപ്പാട്) കൊണ്ടു കൊടുക്കുന്ന എന്ത് കടലാസും ഓര്‍ഡിനന്‍സ് ആക്കി തുല്യം ചാര്‍ത്തി കൊടുക്കാനാണ് ഗവര്‍ണ്ണര്‍ പദവി എങ്കില്‍, കാര്‍ട്ടൂണിസ്റ്റ് അബു വരച്ചുകാട്ടിയ, അടിയന്തിരാവസ്ഥ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ബാത്ത് ടബ്ബില്‍ കിടന്നുകൊണ്ട് തുല്യം ചാര്‍ത്തിയ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെയാണ് ഗവര്‍ണ്ണര്‍ ഓര്‍മ്മിപ്പിക്കുന്നത്. കേരളത്തില്‍ തലയില്‍ അത്യാവശ്യം ആള്‍ത്താമസമുള്ള പലരും ഗവര്‍ണ്ണറെ നേരില്‍ കണ്ട് ഇക്കാര്യം പറഞ്ഞതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം എഴുതിയതാണ്. പക്ഷേ, ഇതൊന്നും വകവെയ്ക്കാതെ, യാതൊരു സുരക്ഷിതത്വവുമില്ലാതെ കേരളത്തിലെ പൊതു ജനങ്ങളെ അഭിനവ കിം ജോങ് ഉന്നിന് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്നതിന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉത്തരവാദിയാണ്. എങ്ങനെയാണ് താങ്കളുടെ സ്വാതന്ത്ര്യബോധവും വിജ്ഞാനവും പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്ക് അടിമപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല ബഹുമാന്യനായ ഗവര്‍ണ്ണര്‍!
ഗവര്‍ണ്ണര്‍ക്ക് ഉള്ളതിനേക്കാള്‍ വിവേകം സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായി എന്നുള്ളതുകൊണ്ടാണ് ഞായറാഴ്ച രാത്രിയിലെങ്കിലും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നിയമം പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് സി പി എം കേന്ദ്ര കമ്മിറ്റി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. ഈ നിയമം നരേന്ദ്രമോദിയാണ് കൊണ്ടുവന്നിരുന്നതെങ്കില്‍ എന്താകുമായിരുന്നു സി പി എമ്മിന്റെ നിലപാട്? ഇന്ത്യയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഒരു വിഭാഗമെങ്കിലും ഒരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ രാഷ്ട്രവിരുദ്ധ ഇസ്ലാമിക കമ്യൂണിസ്റ്റ് നിലപാട് പുലര്‍ത്തുന്നവരാണ്. അവര്‍ കൊണ്ടുവരുന്ന വാര്‍ത്തകളില്‍ പലതും അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമല്ല, ഈ രാജ്യത്ത് വിഘടനവാദം ഉയര്‍ത്താനും ജാതിമത വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകളാണ്. സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് വന്ന മന്ത്രിസഭാ തീരുമാനത്തിന് എതിരെ പോലും രംഗത്തെത്തിയത് ഇടതുപക്ഷമാണ്. അവരാണ് ഈ ഭേദഗതി കൊ്ണ്ടുവന്നിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു മുന്‍പ് ഭരണാധികാരികള്‍ക്ക് എതിരെ എഴുതിയതിന് സ്വദേശാഭിമാനിയെ നാട് കടത്തിയിരുന്നു. പത്രങ്ങളെ നിയന്ത്രിക്കാനും മാധ്യമങ്ങളുടെ വായ പൂട്ടാനും എല്ലാകാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. സി ആര്‍ എന്‍ പിഷാരടിയെ ലോക്കപ്പില്‍ അടച്ചിട്ടുണ്ട്. മാതൃഭൂമി റിപ്പോര്‍ട്ടറായിരുന്ന കെ ജയചന്ദ്രനെ പോലീസ് ജീപ്പില്‍ കയറ്റി ഭേദ്യം ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് എതിരെ, കമ്യൂണിസ്റ്റുകാര്‍ പോലും പൊത്തിലൊളിച്ചപ്പോള്‍ ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയിറക്കി അറസ്റ്റു വരിച്ച മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകന്‍ പി രാജന്‍ 19 മാസം ജയിലില്‍ കിടന്നിട്ടുണ്ട്. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്ത് ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ നയത്തിനെതിരെ ഭക്തര്‍ക്കൊപ്പം എന്ന നിലപാട് എടുത്തതിന് മാധ്യമങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനം ടി വി ചീഫ് എഡിറ്ററാണ് ഹൈക്കോടതിയില്‍ പോയി അനുമതി വാങ്ങിയത്. ആറുമാസം പോലും കാലാവധിയില്ലാത്ത ഈ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജയിലില്‍ പോകാന്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകും എന്ന കാര്യം പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ ബ്രണ്ണന്‍ കോളേജില്‍ താങ്കള്‍ നടന്നു എന്നവകാശപ്പെടുന്നത് പുളുവാണെന്നും അന്ന് ബ്രണ്ണന്‍ കോളേജില്‍ എ ബി വി പി ഉണ്ടായിരുന്നില്ലെന്ന് അതേ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍ സാക്ഷ്യപ്പെടുത്തിയതും ചരിത്രമാണ്. ഒരു മേനിക്ക് ഇരട്ടച്ചങ്കനാണ് എന്നുപറയുന്ന താങ്കള്‍ കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ മുഖ്യമന്ത്രിയാണ്. അല്പമെങ്കിലും ധൈര്യമോ കരളുറപ്പോ ഉണ്ടെങ്കില്‍ മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും വരുതിയ്ക്ക് നിര്‍ത്തി വായടപ്പിച്ച് സംസ്ഥാനം ഭരിക്കാമെന്ന് കരുതുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് വേശ്യാലയവും കള്ളക്കടത്ത് കേന്ദ്രവും ആക്കിയപ്പോള്‍ പ്രതികരിക്കാതെ നിസ്സംഗനായിരുന്ന, ഞാനൊന്നും അറിഞ്ഞില്ല എന്നുപറഞ്ഞ താങ്കള്‍ക്ക് മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാലേ ഭരിക്കാനാകൂ എന്നുണ്ടെങ്കില്‍ താങ്കള്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും തീരാശാപമാണ് ഈ ഓര്‍ഡിനന്‍സ് എന്ന് ഒരിക്കല്‍ കൂടി പറയട്ടെ.
Comments