കാബൂൾ : അഫ്ഗാനിസ്താനിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കേ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകൾ പുറത്ത്. വിവിധയിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ 26,025 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അഫ്ഗാനിലെ ജീവകാരുണ്യ സംഘടനയാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.
2005 മുതൽ 2019 വരെ മരണപ്പെട്ട കുട്ടികളുടെ കണക്കുകളാണ് ഇത്. യുഎന്നിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവകാരുണ്യ സംഘടന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2019 ലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 874 കുട്ടികൾ കൊല്ലപ്പെടുകയും, 2,275 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നിൽ രണ്ട് ശതമാനവും ആൺകുട്ടികളാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 300 ആക്രമണങ്ങളാണ് രാജ്യത്തെ സ്കൂളുകൾക്ക് നേരെ ഉണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 14 വർഷമായി പ്രതിദിനം ശരാശരി അഞ്ച് കുട്ടികൾ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾ സുരക്ഷിതരല്ലാത്ത 11 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments