തിരുവനന്തപുരം : 118 എ നിയമത്തിനെതിരെ ഓപ്പൺ മാഗസിനിൽ എഴുതിയ ലേഖനം ഇപ്പോൾ കാണാനില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർക്കെതിരെ അവഹേളനവുമായി സിപിഎം സൈബർ ടീം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി. ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി രാധാകൃഷ്ണനെതിരെയാണ് സിപിഎം അനുഭാവികൾ സൈബർ ആക്രമണം നടത്തുന്നത്. മാദ്ധ്യമ പ്രവർത്തകനും പാട്യം ഗോപാലന്റെ മകനുമായ എൻ.പി ഉല്ലേഖും എം.ജി രാധാകൃഷ്ണനെതിരെ കമന്റുകളിൽ രൂക്ഷ വിമർശനം നടത്തുന്നുണ്ട്.
ഹാസ് കേരള ബികം എ പൊലീസ് സ്റ്റേറ്റ് എന്ന തലക്കെട്ടോടെ ഓപ്പൺ മാഗസിനിൽ എഴുതിയ ലേഖനമാണ് ഇപ്പോൾ കാണാതായതെന്ന് എം.ജി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ലേഖനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിനു താഴെയാണ് രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്. പോടോ പോയി ഉള്ളിക്ക് വളമിടെടോ നാണം കെട്ട മനുഷ്യാ എന്നാണ് ഉല്ലേഖ് എൻ.പി കമന്റായി ഇട്ടിരിക്കുന്നത്. ഇനിയും നിർത്താറായില്ലേ ഈ സെൽഫ് പ്രൊമോഷൻ എന്നും കമന്റിൽ ചോദിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎമ്മിന്റെ ബഹിഷ്കരണ ഭീഷണിയും അത് പിൻവലിക്കാൻ പിണറായി വിജയനെ കണ്ട് കാലു പിടിച്ച കാര്യവും മറ്റ് ചിലർ കമന്റുകളിൽ പരാമർശിക്കുന്നുണ്ട്. ഒരു വാഴ വച്ചാൽ മതിയെന്ന് പിജി ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്ന അധിക്ഷേപകരമായ പരാമർശങ്ങളും കമന്റ് ബോക്സിലുണ്ട്.
മാദ്ധ്യമങ്ങളേയും സാമൂഹ്യ മാദ്ധ്യമങ്ങളിലെ വിമർശനങ്ങളേയും നിയന്ത്രിക്കാൻ ഉദ്ദേശിച്ചു കൊണ്ട് പിണറായി സർക്കാർ പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്കെതിരെയായിരുന്നു ലേഖനം. നവംബർ 9 ന് വന്ന ലേഖനം എല്ലാ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ നിന്നും അപ്രത്യക്ഷമായി എന്നാണ് എം.ജി രാധാകൃഷ്ണൻ പറയുന്നത്. രൂക്ഷ വിമർശനം ഉയർന്നതോടെ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകിയിരുന്നു. അതേസമയം ഗവർണർ ഒപ്പിട്ട് പാസാക്കിയ നിയമം എങ്ങനെയാണ് നടപ്പിലാക്കാതിരിക്കുക എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
Comments