കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എംകെ രാഘവൻ എംപിയ്ക്കെതിരെ വിജിലൻസ് കേസെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലിന് അനുമതി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് നടപടി. അന്വേഷണത്തിന് ലോകസഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എംകെ രാഘവനെതിരെ ആരോപണം ഉയർന്നത്. സ്വകാര്യ ടിവി ചാനൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തി എംകെ രാഘവന്റെ വെളിപ്പെടുത്തലുകൾ പുറത്തുവിടുകയായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാനെന്ന പേരിലാണ് ചാനൽ എംകെ രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ചു കോടി രൂപ ഡൽഹി ഓഫിസിൽ എത്തിക്കാൻ എംപി ആവശ്യപ്പെടുകയായിരുന്നു.
2014 തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ 20 കോടി ചിലവഴിച്ചെന്നും ഒളിക്യാമറയിൽ വെളിപ്പെടുത്തിയിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലൻസ് ഒരുങ്ങുന്നത്. നേരത്തെ അന്വേഷണത്തിന് ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമ വകുപ്പിന്റെ നിലപാട്. എന്നാൽ വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തെ തുടർന്ന് ഐപിസി ആക്ട് 17എ അനുസരിച്ചാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments