കൊച്ചി : സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷിന്റെ നിർണായക മൊഴി. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ഒത്താശ യെന്ന് സ്വപ്ന മൊഴി നൽകിയെന്ന് കസ്റ്റംസ്. കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡിയപേക്ഷയിലാണ് ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ. കസ്റ്റഡിയപേക്ഷ നാളെ പരിഗണിക്കും.
സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്റെ കസ്റ്റഡിയപേക്ഷയിലാണ് സ്വപ്നയുടെ സുപ്രധാന വെളിപ്പെടുത്തലുകളുള്ളത്. സ്വർണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്ന നൽകിയ മൊഴി. സ്വർണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എല്ലാ ഒത്താശയും ചെയ്തു. സ്വർണക്കടത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. കള്ളക്കടത്തിന് ഉപയോഗപ്പെടുത്തിയ എല്ലാ മാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ശിവശങ്കറിനെ പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയപേക്ഷ സാമ്പത്തിക കുറ്റകൃത്യ കേസുകൾക്കും പ്രത്യേക കോടതി നാളെ പരിഗണിക്കും.
ജുഡീഷ്യൽ കസ്റ്റഡിയിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിലെ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. സ്വർണക്കടത്തിലെ നേരിട്ടുള്ള ശിവശങ്കറിന്റെ പങ്കാളിത്ത വിവരങ്ങൾ പുറത്തു വരുന്നത് ആദ്യമായിട്ടാണ്. നയതന്ത്ര പാഴ്സൽ വഴിയെത്തിയ സ്വർണ്ണം വിട്ടുകിട്ടാൻ ശിവശങ്കറിന്റെ ഇടപെടലുണ്ടായെന്ന മൊഴി നേരത്തെ സ്വപ്ന ഇഡിക്കും നൽകിയിരുന്നു. ശിവശങ്കറിനെ വിശദമായി കസ്റ്റഡിയിൽ ചോദ്യം ചെയ്ത് കേസിൽ ഇപ്പോഴും കാണാമറയത്തുള്ള മറ്റ് ഉന്നതരുടെ പങ്കു കൂടി വെളിച്ചത്തു കൊണ്ടുവരാനുള്ള സമഗ്രമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് കസ്റ്റംസ്.
സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.
Comments