തിരുവനന്തപുരം: ശബരിമലയിൽ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന പ്രതിദിന ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിന് കത്ത് നൽകി. മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 1000 ഭക്തർക്കാണ് നിലവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനാനുമതി. ബുക്ക് ചെയ്തവരിൽ ചിലർ ദർശനത്തിന് എത്തുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ദർശനത്തിന് അനുമതി തേടി ദേവസ്വം ബോർഡിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിദിന തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയത്.
സാമൂഹിക അകലം പാലിച്ച് പ്രതിദിനം ശബരിമലയിൽ 10,000 പേർക്ക് ദർശനം അനുവദിക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വ്യക്തമാക്കി. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ നടവരവിൽ വൻ കുറവാണുണ്ടായത്. ഇതോടെയാണ് പ്രതിദിനം ദർശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ തീർത്ഥാടന കാലത്തെ ആദ്യ ദിവസത്തെ വരുമാനം 3 കോടിയിൽ അധികമായിരുന്നു. എന്നാൽ നട തുറന്ന് ഒരാഴ്ച ആകുമ്പോഴും 50 ലക്ഷത്തിൽ താഴെ മാത്രമാണ് നടവരവ്. തീർത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മാർച്ച് മുതൽ ഇതുവരെ ഏകദേശം 350 കോടി രൂപയാണ് നഷ്ടമുണ്ടായത്.
Comments