മോസ്കോ : കൊറോണ വ്യാപനത്തിന്റെ ആശങ്കയ്ക്കിടയിൽ റഷ്യയിൽ നിന്നും ആശ്വാസ വാർത്ത. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്സിൻ സ്പുട്നിക് v 95 ശതമാനവും ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പരീക്ഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ഇടക്കാല വിശകലനത്തെ അടിസ്ഥാനമാക്കിയാണ് വാക്സിൻ ഫലപ്രദമെന്ന കണ്ടെത്തലിൽ നിർമ്മാതാക്കൾ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും ഒക്സ്ഫഡ് സർവ്വകലാശാലയും സംയുക്തമായി വികസിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫുട്നിക് v 95 ശതമാനം ഗുണം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊറോണ വ്യാപനത്തിനടയിൽ വാക്സിനുകളുടെ ഫലശേഷി സംബന്ധിച്ച വിവരങ്ങൾ ലോക ജനതയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ആദ്യ ഡോസ് നൽകിയതിന് ശേഷം അടുത്ത 42 ദിവസങ്ങളിൽ ശേഖരിച്ച വിവരങ്ങളാണ് അധികൃതർ വിശകലനത്തിന് വിധേയമാക്കിയത്. കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ പൊതുവിപണിയിൽ ലഭ്യമാക്കാനുള്ള നടപടികളും നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം തന്നെ രാജ്യത്ത് വാക്സിന്റെ ഒരു ബില്യൺ ഡോസുകൾ നിർമ്മിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. രാജ്യത്തിനകത്തെ ജനങ്ങൾക്ക് സൗജന്യമായും, അന്താരാഷ്ട്ര വിപണിയിൽ ഒരു ഡോസിന് 10 ഡോളർ എന്ന നിരക്കിലുമാകും വാക്സിൻ നൽകുക.
Comments