തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പരിശീലന കേന്ദ്രങ്ങൾ, നൃത്ത വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ ബാധകമാണ്. ഒരേ സമയം പഠനം നടക്കുന്ന ഹാളുകളിൽ 50 ശതമാനം വിദ്യാർത്ഥികളോ അല്ലെങ്കിൽ പരമാവധി 100 പേരെയോ മാത്രമേ ഉൾക്കൊള്ളിക്കാൻ അനുമതിയുള്ളൂ.
ശാരീരിക അകലം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു. പരിശീലന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കിയേക്കും. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രക്ക് നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസക്ക് ക്വാറന്റൈനും രോഗപരിശോധനയും നിർബന്ധമായും തുടരുകയായിരുന്നു.
Comments