തിരുവനന്തപുരം : കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാംഘട്ട വ്യാപനത്തെ ഭയക്കണമെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
കൊറോണ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മറ്റ് പ്രദേശങ്ങളിലെ കൊറോണ വ്യാപനം എങ്ങിനെയായിരുന്നു എന്നത് എല്ലാവർക്കും അറിയാം. പലയിടങ്ങളിലും രണ്ടാമതും, മൂന്നാമതും രോഗവ്യാപനം ഉണ്ടായി. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നത് മൂലമാണ് രോഗവ്യാപനം രൂക്ഷമായത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യൂറോപ്പിലും അമേരിക്കയിലും കൊറോണയുടെ രണ്ടാം തരംഗത്തിന്റെ ഉറവിടമായത് ഭക്ഷണ ശാലകളും, പബ്ബുകളുമാണ്. അതിനാൽ കേരളത്തിലും കരുതൽ വേണം. നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വഴിയോര ഭക്ഷണ ശാലകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അടച്ചിട്ട എസി മുറികളിൽ അകലമില്ലാതെ ആളുകൾ തിങ്ങി നിറഞ്ഞ് ഇരിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ എല്ലാ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments