ന്യൂഡൽഹി : പാകിസ്താന്റെ നുണപ്രചാരണത്തിനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ . നുണ പറയുന്നതും , പ്രചരിപ്പിക്കുന്നതും പാകിസ്താന് പുതിയ കാര്യമല്ലെന്ന് പ്രസ്താവിച്ച ഇന്ത്യ ഒസാമ ബിൻ ലാദൻ അബോട്ടാബാദിൽ ഒളിവിൽ കഴിഞ്ഞ കാര്യവും ഓർമ്മിപ്പിച്ചു .
ഇന്ത്യ പാകിസ്താനെതിരെ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്നായിരുന്നു പാകിസ്താൻ യുഎന്നിൽ ഉന്നയിച്ച പരാതി . വ്യാജ തെളിവുകളും ഹാജരാക്കി . എന്നാൽ അടുത്തിടെ ജയ് ഷെ മുഹമ്മദ് കശ്മീരിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ചതിന്റെ ഉൾപ്പെടെ നിരവധി തെളിവുകളാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ചത് .
ഒപ്പം പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങളോട് ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി ശക്തമായി പ്രതികരിക്കുകയും ചെയ്തു . പാകിസ്താൻ യുഎന്നിൽ അവതരിപ്പിച്ച നുണകളുടെ സമാഹരത്തിനു പൂജ്യത്തിന്റെ വില പോലുമില്ല . നുണപ്രചാരണം മുൻപും പാകിസ്താൻ നടത്തിയിട്ടുണ്ട് .അത്തരത്തിലൊന്നാണ് ഇന്ത്യ പാകിസ്താന് നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന പരാതിയും . അബോട്ടാബാദ് സംഭവം ഈ സമയത്ത് ഓർക്കേണ്ടതാണെന്നും തിരുമൂർത്തി പറഞ്ഞു . യു എൻ നിരോധിച്ച കൊടും ഭീകരരുടെ ആതിഥേയരാജ്യമാണ് പാകിസ്താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ 2011 മെയ് 2 ന് പാകിസ്താനിലെ അബോട്ടാബാദിൽ വച്ചാണ് യുഎസ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. അതിനു മുൻപ് വരെ ബിൻ ലാദൻ പാകിസ്താനിൽ ഇല്ലെന്ന് പ്രസ്താവിച്ചിരുന്ന പാക് ഭരണകൂടത്തിന്റെ നുണപ്രചാരണങ്ങൾ അന്ന് ലോകം തിരിച്ചറിഞ്ഞിരുന്നു .
Comments