ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ വ്യക്തി ഇന്ത്യയില്‍ പണം കൊള്ളയടിക്കേസില് പിടിയിലായി. അറുപതു വയസ്സുകാരനായ അവിനാഷ് ശര്‍മ്മയും പങ്കാളികളുമാണ് പണം കൊള്ളയടിക്കലിന്റെ പേരില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ആര്‍ഭാട ജീവിതം ആഗ്രഹിച്ച് ആരംഭിച്ച ചെറിയ പണം തട്ടലുകള്‍ നാല്‍വര്‍ സംഘത്തിനെ വലിയ കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അവിനാശ് ശര്‍മ്മക്കൊപ്പം സുഹൃത്ത് രവി ഗുപ്ത, രോഹിത്, അമിത് എന്നിവരാണ് പിടിയിലായത്.
1990ലാണ് അവിനാശ് ശര്‍മ്മ അമേരിക്കയിലെത്തുന്നത്. 2015 വരെ ശ്രമിച്ചിട്ടും പൗരത്വം ലഭിക്കാതിരുന്നതിനാല്‍ തിരികെ ഇന്ത്യയിലെത്തി. ജോലികളില്‍ നിന്നും തനിക്ക് ആര്‍ഭാട ജീവിതത്തിനുള്ള പണം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പണം തട്ടുന്ന വഴികള്‍ ആലോചിക്കാന്‍ തുടങ്ങിയത്. സുഹൃത്തും ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ രവിയില്‍ നിന്നും വൻകിട ബിസിനസ്സുകാരുടേയും പണം കടംകൊടുക്കുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്.
അവിനാശാണ് പണം മോഷ്ടിക്കേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവര്‍ പണം തട്ടിയെടുക്കും എന്നതായിരുന്നു മോഷണരീതി 2017ല്‍ ജനുവരിയില്‍ 60 ലക്ഷം, സെപ്തംബറില്‍ 50 ലക്ഷം എന്നിങ്ങനെ പണം കവര്‍ന്നതോടെ ക്രൈംബ്രാഞ്ച് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്. അവിനാശും സംഘവും പിടിയിലായത് ഡൽഹിയിൽ നിന്നു തന്നെയാണ്. ഡല്‍ഹിയിലെ വിജയ് വിഹാറിലെ ഇവരുടെ ഫ്ലാറ്റില്‍ നിന്നും പണവും നിരവധി പിസ്റ്റളുകളും കണ്ടെത്തി.
Comments