ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിക്കുന്ന വാക്സിനുകൾ രാജ്യത്തെല്ലായിടത്തും എത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് മോദി സർക്കാർ. വാക്സിൻ വിതരണത്തിനായി ഗുജറാത്തിൽ അത്യാധുനിക ശീതികരണ വാക്സിൻ ട്രാൻസ്പോർട്ടേഷൻ പ്ലാന്റ് സ്ഥാപിക്കാമെന്ന ലക്സംബെർഗ് കമ്പനിയുടെ വാഗ്ദാനം കേന്ദ്ര സർക്കാർ അംഗീകരിച്ചു. സൂക്ഷിക്കാനും വിതരണം കാര്യക്ഷമമാക്കാനും സഹായിക്കുന്നതാണ് പ്ലാന്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലക്സംബെർഗ് പ്രധാനമന്ത്രി സേവിയർ ബെട്ടേലും നടത്തിയ സംഭാഷണമാണ് ഗുജറാത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള വഴിയൊരുക്കിയത്.
ബി മെഡിക്കൽസ് സിസ്റ്റംസ് എന്ന കമ്പനിയാണ് ശീതീകരണ ട്രാൻസ്പോർട്ടേഷൻ പ്ലാന്റ് സ്ഥാപിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. കമ്പനിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം അടുത്തയാഴ്ച ഗുജറാത്തിലെത്തും. സോളാർ വാക്സിൻ റഫ്രിഡ്ജറേറ്ററുകൾ, ഫ്രീസറുകൾ, ട്രാൻസ്പോർട്ട് ബോക്സുകൾ എന്നിവ സ്ഥാപിക്കുന്നതിനായാണ് വിദഗ്ദ്ധ സംഘം ഗുജറാത്തിൽ എത്തുന്നത്.
പൂർണ്ണ സജ്ജീകരണങ്ങളോടെയുള്ള പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകാൻ രണ്ട് വർഷം വേണ്ടിവരും. ഈ സാഹചര്യത്തിൽ ആദ്യം ലക്സംബെർഗിൽ നിന്നും ശീതീകരണ ബോക്സുകൾ എത്തിച്ചും ആത്മനിർഭർ ഭാരത് പദ്ധതിയ്ക്ക് കീഴിൽ ആഭ്യന്തര വിപണിയിൽ നിന്നും ഉപകരണങ്ങൾ വാങ്ങിയുമാകും പ്രവർത്തനം തുടങ്ങുക.
സാധാരണ വാക്സിൻ ശീതീകരണ ബോക്സുകൾ ഉപയോഗിച്ച് നാല് മുതൽ മൈനസ് 20 സെൽഷ്യസ് വരയെുള്ള വാക്സിനുകൾ കൊണ്ടുപോകാനാകും.എന്നാൽ ബി മെഡിക്കൽസ് സിസ്റ്റംസ് നൽകുന്ന ശീതീകരണ ബോക്സുകളിൽ മൈനസ് 80 താഴെവരെയുള്ള വാക്സിനുകൾ കൊണ്ടുപോകാൻ സാധിക്കും.
കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ലക്സംബെർഗ് കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. പ്ലാന്റിന്റെ നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിനായി നവംബർ 20 ന് യൂറോപ്യൻ യൂണിയനിലെ ഇന്ത്യൻ അംബാസിഡർ കമ്പനി മേധാവിയുമായും, ഉപമേധാവിയുമായും വീഡിയോ കോൺഫറൻസിംഗ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments