ന്യൂഡൽഹി: ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന പുതിയ അണക്കെട്ട് നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പഞ്ചവത്സരപദ്ധതിയിൽ ജലവൈദ്യുത പദ്ധതിയെ ചൈന ഉൾപ്പെടുത്തിയെന്നാണ് വിവരം. ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബ്രഹ്മപുത്ര നദിയിൽ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനായി ചൈന തീരുമാനിച്ചുവെന്ന് പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈനയുുടെ ചെയർമാനായ യാൻ സ്യോഗ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2035 ലക്ഷ്യം വെച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വികസന അജണ്ടകളിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണിത്.
ബ്രഹ്മപുത്രയുടെ ഒഴുക്ക് തടയാനുള്ള ചൈനയുടെ പുതിയ നീക്കമാണ് ഇതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അരുണാചൽ പ്രദേശ്, അസം, മേഘാലയ, സിക്കിം, നാഗാലാൻഡ് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിർണായക ജലസ്രേതസാണ് ബ്രഹ്മപുത്ര നദി. കൃഷി, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ എന്നിങ്ങനെയുള്ള ഉപജീവന മാർഗങ്ങളുമായി നിരവധി പേരാണ് ബ്രഹ്മപുത്ര നദിയെ ആശ്രയിച്ച് കഴിയുന്നത്. രാജ്യത്ത് ജീവിക്കുന്ന നിരവധി ജനങ്ങളുടെ ജീവരക്തം കൂടിയാണ് ബ്രഹ്മപുത്ര താഴ്വര.
ജമ്മു കശ്മീരിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയാണ് ചൈന. നിയന്ത്രണ രേഖയ്ക്ക് സമീപം കൂടുതൽ സൈനികരെ വിന്യസിച്ചും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയുമെല്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്ന ചൈന ചൈന ഇന്ത്യയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താനാണ് ബ്രഹ്മപുത്രയിൽ അണക്കെട്ട് നിർമ്മിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. നദിയുടെ ഒഴുക്കിന് തടയിട്ട് 24 കിലോമീറ്റർ ദൂരത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈന നിർമ്മിച്ചത് 3 അണക്കെട്ടുകളാണ്. ഇതെല്ലാം അരുണാചൽ പ്രദേശിന് സമീപത്തായാണ്. ഇന്ത്യയ്ക്കെതിരെ നീങ്ങാൻ ചൈന ബ്രഹ്മപുത്രയെ ആയുധമാക്കുകയാണോയെന്ന വിമർശനം ഉയരുന്നുണ്ട്.
Comments