ന്യൂഡൽഹി: അടുത്ത വർഷം ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 30 കോടിയോളം ജനങ്ങൾക്ക് കൊറോണ വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. കേന്ദ്ര സർക്കാർ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഹർഷ വർദ്ധൻ അറിയിച്ചു. കൊറോണ സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ മാസ്കും സോപ്പും വിതരണം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം ആദ്യ മൂന്ന്- നാല് മാസങ്ങൾക്കുള്ളിൽ വാക്സിൻ ജനങ്ങൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ- ഓഗസ്റ്റ് മാസത്തോടെ 25-30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ശക്തമായ ആയുധം മാസ്കും സാനിട്ടൈസറുമാണ്. അതിനാൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് 11 മാസം പൂര്ത്തിയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ഏറ്റവും അധികം രോഗമുക്തി നിരക്കുള്ള രാജ്യമാണ് ഇന്ത്യ. 2020 ജനുവരി മാസത്തിൽ ഒരു കൊറോണ പരിശോധനാ ലാബായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാൽ നിലവിൽ 2,165 ലാബുകൾ രാജ്യത്തുണ്ട്. പ്രതിദിനം 10 ലക്ഷത്തിലേറെ കൊറോണ പരിശോധനകൾ ഇന്ന് നടത്തുന്നുണ്ട്. 14 കോടി കൊറോണ പരിശോധനകൾ ഇതുവരെ പൂർത്തിയാക്കി. സർക്കാരിന്റെ ദൃഢനിശ്ചയവും കൊറോണ പോരാളികളുടെ പരിശ്രമഫലവുമായാണ് ഇതെല്ലാം നേടിയതെന്നും ഹർഷ വർദ്ധൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നേേരന്ദ്ര മോദിയുടെ നേതൃത്വത്തിൽ മാസ്കുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി. 10 ലക്ഷത്തോളം പിപിഇ കിറ്റുകൾ ഇപ്പോൾ ഇന്ത്യയിൽ ഓരോ ദിവസവും നിർമ്മിക്കുന്നുണ്ട്. കൊറോണ പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുന്നത്. കൃത്യസമയത്ത് തന്നെ വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments