ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണെയെ ഇന്ത്യയ്ക്ക് കൈമാറണോയെന്ന കാര്യം അമേരിക്കൻ കോടതി അടുത്തവർഷം ഫെബ്രുവരിയിൽ പരിഗണിക്കും. സംഭവത്തിൽ ഫെബ്രുവരി 12 ന് വാദം കേൾക്കുമെന്ന് അമേരിക്കൻ കോടതി അറിയിച്ചു. തഹാവൂര്‍ റാണെയെ വിചാരണയ്ക്കായി വിട്ട് നൽകണമെന്ന് ഇന്ത്യ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് അടിയന്തിരമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
ഇന്ത്യ പിടികിട്ടാപുള്ളികളുടെ പട്ടികയിലാണ് തഹാവൂര്‍ റാണെയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അമേരിക്കയില്‍ ജയിലിലാണ് ഇയാള്‍. ഭീകരവാദ കേസിൽ 2009 ഒക്ടോബറിൽ അറസ്റ്റിലായ തഹാവൂര്‍ റാണെയെ കൊറോണ ബാധിച്ചതിനെ തുടർന്ന് ജയിൽ മോചിതനാക്കിയിരുന്നു. പിന്നീട് ഇന്ത്യയുടെ ആവശ്യപ്രകാരം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ വിചാരണയിൽ നിന്നും രക്ഷപ്പെടാൻ റാണെ പല തവണ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യ തേടുന്ന ഭീകരനായതിനാൽ കോടതി തുടർച്ചയായി ജാമ്യം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് അനുകൂലമായി അമേരിക്കൻ കോടതി വിധി പ്രസ്താവിക്കുമെന്നാണ് വിലയിരുത്തൽ.
പാകിസ്താനില്‍ ജനിച്ച റാണെ നിലവില്‍ കനേഡിയന്‍ പൗരനാണ്. പാകിസ്താന്റെ സൈനിക മെഡിക്കല്‍ കോളജിലും ഇയാള്‍ സേവനമനുഷ്ടിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ഇയാളുടെ പങ്കിന് തെളിവുകള്‍ ലഭിച്ചിരുന്നു. 2006 മുതല്‍ 2008 വരെ ഡേവിഡ് കോള്മാന് ഹെഡ്ലിക്കൊപ്പം മുംബൈ ഭീകരാക്രമണത്തിനായി ആസൂത്രണം നടത്തിയത് റാണെയായിരുന്നു.
Comments