വാരണാസി:ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിൽ യോഗി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന വികസന രംഗത്ത് വൻ കുതിച്ച് ചാട്ടമാണുണ്ടായത്. ഉത്തർപ്രദേശ് ഇപ്പോൾ അറിയപ്പെടുന്നത് എക്സ്പ്രസ് പ്രദേശ് എന്നാണെന്നും മോദി പറഞ്ഞു. വാരണാസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങൾക്ക് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ൽ ഉത്തർപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ യോഗിജി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത കൂടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖജുരിയിൽ നടന്ന ചടങ്ങിൽ യോഗി ആദിത്യനാഥും പങ്കെടുത്തിരുന്നു.
പ്രയാഗ് രാജിലെ ഹാണ്ഡ്യ- രാജത്ലാബ് റോഡ് പ്രധാനമന്ത്രി ജനങ്ങൾക്കായി സമർപ്പിച്ചു. ഈ ആറുവരി പാത യാഥാർത്ഥ്യമായതോടെ കാശിയിലേയും പ്രയാഗ് രാജിലേയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാശി- പ്രയാഗ് രാജ് യാത്ര ചെയ്യുന്നവർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടിയത് പ്രശ്നങ്ങൾ അവസാനിപ്പിക്കുക മാത്രമല്ല കുംഭമേള സമയത്ത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2443 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ആറുവരിപ്പാതയ്ക്ക് 22 അണ്ടർപാസുകളും, മൂന്ന് ഫ്ലൈ ഓവറുകളും, അഞ്ച് എലവേറ്റഡ് പാസുകളും ഉണ്ട്. മൂന്ന് വർഷം മുൻപാണ് പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Comments