തിരുവനന്തപുരം: കേരളം സ്വന്തം നിലയ്ക്ക് വാക്സിൻ നിർമ്മിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും നടത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിക്കൻ ഗുനിയയും ഡെങ്കിപ്പനിയും നിപ്പയുമടക്കം പല വൈറൽ രോഗങ്ങളും പടർന്നു പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുകയെന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കും. കൊറോണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോണാണ് സമിതിയുടെ അദ്ധ്യക്ഷൻ. ലോകത്തിന്റെ പലഭാഗത്തായി കൊറോണ വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കൊറോണ വാക്സിൻ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യം വാക്സിൻ ലഭിക്കുക. ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം മറ്റുള്ളവരിലേക്ക് എത്തിക്കാനായിരിക്കും സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആറു ലക്ഷത്തിലധികം ആളുകൾ ഇതുവരെ വൈറസ് ബാധിതരായിട്ടുണ്ട്. ഇതിൽ 90 ശതമാനം ആളുകളും രോഗമുക്തി നേടി. ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒക്ടോബർ മാസത്തിലാണ്്. ഒക്ടോബർ മാസം രോഗികളുടെ എണ്ണത്തിലുണ്ടായ വർധന ഇപ്പോൾ കുറഞ്ഞു വരികയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇടുക്കി, വയനാട് കോട്ടയം ജില്ലകളിൽ കേസ് കൂടുതലായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പും മറ്റ് ആഘോഷങ്ങളും നടക്കുന്ന സമയമായതിനാൽ കൊറോണ പ്രതിരോധ നടപടികൾ കർശനമാക്കേണ്ടതുണ്ട്. പോസ്റ്റ് കൊറോണ സിൻഡ്രോം പലരിലും ഗുരുതരമാകുന്ന സാഹചര്യമുണ്ടെന്നും അതിനാൽ സംസ്ഥാനത്തുള്ള പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments