മുംബൈ : ഭഗവദ് ഗീതാ പാരായണ മാതൃകയിൽ ബാങ്ക് വിളി മത്സരം സംഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാൽ . ശക്തമായ എതിർപ്പുമായി മുസ്ലീം മതവിഭാഗങ്ങൾ തന്നെ രംഗത്തെത്തിയതോടെയാണ് ബാങ്ക് വിളി മത്സരം നടത്താനുള്ള നീക്കത്തിൽ നിന്ന് സക്പാൽ പിൻ മാറിയത്.
ദിവസങ്ങൾക്ക് മുൻപാണ് ബാങ്ക് വിളിയെ പ്രകീർത്തിച്ച് സക്പാൽ രംഗത്തെത്തിയത് . താൻ ഒരു പള്ളിക്ക് സമീപമാണ് താമസിക്കുന്നതെന്നും , അതുകൊണ്ട് എല്ലാ ദിവസവും ബാങ്ക് വിളി കേൾക്കാൻ സാധിക്കുമെന്നും അത് അതിശയകരവും ശാന്തത നൽകുന്നതാണെന്നും സക്പാൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയുടെ മുസ്ലീം ഭാരവാഹികളുടെ പ്രതിനിധിസംഘമാണ് തന്നോട് ഇത് ആവശ്യപ്പെട്ടതെന്നും സക്പാൽ അവകാശപ്പെട്ടു. അതുകൊണ്ടാണ് മുസ്ലീം സമുദായത്തിലെ കുട്ടികൾക്കായി ബാങ്ക് വിളി മത്സരം നടത്തുക എന്ന ആശയം താൻ കൊണ്ടുവന്നതെന്നും സക്പാൽ പറഞ്ഞു.
“അവരുടെ കുട്ടികൾ തെരുവുകളിൽ അലഞ്ഞുനടക്കുകയാണെന്നും അവർക്കായി ഞങ്ങൾ ഒരു മത്സരം സംഘടിപ്പിക്കണമെന്നും അവർ പറഞ്ഞു. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങൾ സംഘടിപ്പിക്കുന്ന ഭഗവദ്ഗീത പാരായണ മത്സരത്തിന്റെ അടിസ്ഥാനത്തിൽ, ഒരു ഓൺലൈൻ ബാങ്ക് വിളി മത്സരം നടത്താമെന്ന നിർദേശം ഞാൻ മുന്നോട്ട് വച്ചു , ”സക്പാൽ പറഞ്ഞു.
പിന്നാലെ ബാങ്ക് വിളി മത്സരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ശക്തമായ എതിർപ്പുമായി മുസ്ലീം സമുദായം രംഗത്തെത്തിയത് . ന്യൂനപക്ഷങ്ങളെ അവഹേളിക്കാൻ ശ്രമിച്ചതിനു വിവിധ പാർട്ടി നേതാക്കളും സക്പാലിനെ വിമർശിച്ചു.
തുടർന്നാണ് മത്സരം നടത്താനുള്ള നീക്കം ഉപേക്ഷിച്ചതായി സക്പാൽ അറിയിച്ചത് . സക്പാലിനെതിരെ വിവിധ മുസ്ലീം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട് .
Comments