ക്രൈസ്റ്റ്ചര്‍ച്ച്: കൊറോണ ബാധയില്‍ പുലിവാല് പിടിച്ച് പാകിസ്താന് ക്രിക്കറ്റ് ടീം. ന്യൂസിലാന്റില്‍ പര്യടനത്തിനെത്തി സുരക്ഷാ മാനദണ്ഡം ലംഘിച്ച പാകിസ്താന് പരിശീലനം നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടീമിലെ ഏഴു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനിടെ ഒരാഴ്ചയായി ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയ താരങ്ങളില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെയാണ് ന്യൂസിലാൻ്റ് നടപടി കടുപ്പിച്ചിരിക്കുകയാണ്.
ന്യൂസിലാന്റില്‍ പര്യടനത്തിനെത്തിയ പാക് ടീം ഹോട്ടലില്‍ എല്ലാ മാനദണ്ഡവും ലംഘിച്ചെന്നാണ് കണ്ടെത്തൽ. സുരക്ഷാ ബബിളിനകത്ത് കഴിയേണ്ടതിന് പകരം ഹോട്ടലിലെ പലയിടത്തും താരങ്ങള്‍ ഒത്തുകൂടിയിരുന്നു. രാജ്യവ്യാപകമായി കര്‍ശന കൊറോണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ന്യൂസിലാന്റിന് പാകിസ്താന് ടീമിന്റെ പ്രവൃത്തി വലിയ നാണക്കേടായി മാറുകയും ചെയ്തു.
അതേസമയം, ക്വാറൻ്റൈൻ ലംഘിച്ച പാകിസ്താൻ താരങ്ങൾക്ക് അന്ത്യശാസനം നൽകിയ ന്യൂസിലൻഡ് ക്രിക്കറ്റിനെതിരെ മുൻ താരം ശുഐബ് അക്തർ രംഗത്തെത്തിയിരുന്നു. പാകിസ്താന് ടീമിനെ വെറുമൊരു ക്ലബ്ബിനെപ്പോലെ കാണരുത്. പാകിസ്താന് ഒരു അന്താരാഷ്ട്ര ടീമാണെന്നും ക്രിക്കറ്റുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്റെ സഹായം ആവശ്യമില്ലെന്നും അക്തര്‍ പറഞ്ഞു. ഇതിന് പുറമെ, ന്യൂസിലന്‍ഡ് പര്യടനം ഉപേക്ഷിച്ച് ടീമിനെ തിരികെ വിളിക്കണമെന്നും അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ന്യൂസിലന്‍ഡുമായി ക്രിക്കറ്റ് കളിക്കരുതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അക്തര്‍ ആവശ്യപ്പെട്ടിരുന്നു.
Comments