മലപ്പുറം : ഇടതുസ്ഥാനാർത്ഥിക്ക് വേണ്ടി മതവികാരം ഇളക്കിവിട്ട് വോട്ട് ചോദിച്ച ഇടത് എംഎൽഎ പിവി അൻവറിന്റെ പ്രസംഗം വിവാദമാകുന്നു. നഗരസഭയിലെ 9-)0 വാർഡായ ചന്തക്കുന്നിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ആബിദ താത്തൂക്കാരന് വേണ്ടി വൃന്ദാവനംകുന്നിൽ നടന്ന യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്.
പ്രസംഗത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മതം പറഞ്ഞ് വോട്ട് ചോദിക്കുന്നതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ് എം.എൽ.എ ചോദിക്കുന്നത്. ‘റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു’ എന്ന് പറഞ്ഞാണ് എതിർ സ്ഥാനാർത്ഥിക്കെതിരെ വിമർശനമുന്നയിച്ചത് .
‘ മഹാഭൂരിപക്ഷം മുസ്ലീം സമുദായമാണിവിടെ മുസ്ലിം . ഇൻഷാ അല്ലാഹ്.. ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു. ഇത് രാഷ്ട്രീയമല്ല, എനിക്ക് വോട്ടു ചെയ്ത ഈ മനുഷ്യന്മാരെ സഹായിക്കൽ എന്റെ അനാമത്താ… ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താ… ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടാകും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവർ എന്തിന് പടപ്പിനെ പേടിക്കണം. അതു മനസിലാക്കി കൊള്ളീ. ഇനി ഞാൻ ഒന്നും പറയുന്നില്ല ‘ ഇത്തരത്തിലാണ് അൻ വറിന്റെ പ്രസംഗം.
ഏഴു മിനിറ്റും ഏഴു സെക്കന്റും നീണ്ടു നിൽക്കുന്നതാണ് അന്‍വറിന്റെ പ്രസംഗം. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ജനപ്രാതിനിധ്യ നിയമം 123 (3)വകുപ്പു പ്രകാരവും ഐ.പി.സി 171 (എഫ്) പ്രകാരവും കുറ്റകരമാണെന്നും പരാതിയില്‍ പറയുന്നു.
Comments