മുംബൈ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടര കോടി രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സീതാബുൽദി സ്വദേശിയായ തപസ് ഘോഷ് എന്നയാളെയാണ് നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ മാതാവ് മുക്ത ബോബ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുടുംബ സ്വത്തായി ലഭിച്ച വസ്തുക്കൾ നോക്കി നടത്താൻ ഏൽപ്പിച്ചയാൾ രണ്ടര കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. മുക്ത ബോബ്ഡെയുടെ ഉടമസ്ഥതയിലുള്ള സീഡൻ ലോൺ എന്ന കെട്ടിടത്തിന്റെ നടത്തിപ്പ് സംബന്ധിച്ചാണ് പരാതി ഉയർന്നത്. വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് വാടകയ്ക്ക് നൽകുന്ന കെട്ടിടമാണിത്. നാഗ്പൂരിലെ ആകാശവാണി സ്വകയറിലുള്ള കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല തപസ് ഘോഷിനായിരുന്നു. മാസശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമെ ചടങ്ങുകൾക്ക് കിട്ടുന്നതിന് അനുസരിച്ചിട്ടുള്ള കമ്മീഷനും തപസ് ഘോഷിന് നൽകിയരുന്നെങ്കിലും ഇയാൾ ഇടപാടുകൾ മറച്ചു വെച്ചും വ്യാജ രസീതുകൾ നിർമ്മിച്ച് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
വാടകയായി ലഭിക്കുന്ന മുഴുവൻ തുകയും നൽകാതെയും ഇയാൾ പറ്റിച്ചുവെന്നും പരാതിയിൽ പറയുന്നു. തന്റെ പ്രായവും അനാരോഗ്യവും മുതലെടുത്താണ് തപസ് തന്നെ പറ്റിച്ചതെന്നും മുക്തി ബോബ്ഡെ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുക്ത ബോബ്ഡെ ഇത് സംബന്ധിച്ച പരാതി നൽകിയത്. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മുതലുള്ള ഇടപാടുകൾ പരിശോധിച്ചപ്പോൾ രണ്ടര കോടി രൂപ തപസ് വെട്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന, വ്യാജ ആധാരം ഉണ്ടാക്കൽ, കബളിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് തപസിനെതിരെ കേസെടുത്തിരിക്കുന്നത്.
Comments