യുഎസ് : കൊറോണ പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് പരസ്യമായി നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വാക്സിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തിയതിനു ശേഷമായിരിക്കും സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പ് പരസ്യമായി നടത്തി ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ നിരവധി വിശിഷ്ടവ്യക്തികൾ മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് ഗുട്ടേറസ് തീരുമാനം അറിയിച്ചത്.
കുത്തിവയ്പ്പ് നടത്തുന്നത് ഒരു സാമൂഹിക പ്രവർത്തനമാണെന്നും അത് ചെയ്യുന്നതിലൂടെ രോഗം വ്യാപകമായി പടരുന്നതിനെ പ്രതിരോധിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതിനുവേണ്ടി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ വാക്സിന്റെ ലഭ്യത ഉറപ്പുവരുത്താൻ കൊവാക്സ് എന്ന സംഘടന പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതിലൂടെ ആഫ്രിക്ക പോലുള്ള അവികസിത രാജ്യങ്ങളിലേക്ക് വാക്സിൻ ലഭ്യമാക്കാൻ സാധിക്കും. ലോകാരോഗ്യസംഘടന വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയാൽ ഉടൻതന്നെ ആഗോളതലത്തിൽ വാക്സിൻ വിതരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെ, ബഹ്റിൻ, കാനഡ എന്നീ രാജ്യങ്ങളിൽ ഫൈസർ വാക്സിന്റെ ആദ്യഘട്ട കുത്തിവയ്പ്പ് ആരംഭിച്ചുകഴിഞ്ഞു. വാക്സിൻ 95 ശതമാനം സുരക്ഷിതമാണെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ വാക്സിൻ ഉപയോഗത്തിനായുള്ള അനുമതിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.
Comments