ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പശ്ചിമ ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. 14ന് നേരിട്ടെത്തി സംഭവത്തിൽ വിശദീകരണം നൽകാനാണ് നിർദേശം.
നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ അക്രമം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ നേതാക്കൾ വരുമ്പോൾ പോലീസ് ഒരുക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. എന്നാൽ നദ്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇത് പാലിക്കപ്പെട്ടില്ല. പോലീസ് നോക്കുകുത്തികളാവുന്നതാണ് അവിടെ കാണാനായത്. മമത സർക്കാരിന്റെ ഭരണ തകർച്ചയാണിത്. മമത ബാനർജിക്ക് ഭരണഘടനയെ എതിർക്കാൻ കഴിയില്ലെന്നും മാനിക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ പാർട്ടി നേതാക്കളെ കാണാനെത്തിയതായിരുന്നു നദ്ദ. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. നദ്ദയൊടൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടായിരുന്നു.
Comments