ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടയിൽ ചൈനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന നടത്തിയ ഏകപക്ഷീയമായ നീക്കങ്ങളാണ് കഴിഞ്ഞ ആറു മാസമായി അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും ചൈന ലംഘിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൈനിക സാന്നിധ്യം വർധിപ്പിക്കരുതെന്നും യഥാർത്ഥ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുതെന്നും പറയുമ്പോഴും ചൈനയുടെ വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ല. നയതന്ത്ര, സൈനിക തലത്തിലുള്ള ആശയവിനിമയത്തിലൂടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments