കൊല്ലം : തിരുവനന്തപുരവും പാലക്കാടും കാസർകോഡുമായിരുന്നു ഒരു കാലത്ത് ബിജെപിയുടെ സ്വാധീനകേന്ദ്രങ്ങളുള്ള ജില്ലകളായി പരിഗണിച്ചിരുന്നത്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. എന്നാൽ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപി എറ്റവും നേട്ടമുണ്ടാക്കിയത് ഈ ജില്ലകളിലൊന്നുമല്ല. ഇടതിന്റെ ശക്തി കേന്ദ്രമെന്നവകാശപ്പെടുന്ന കൊല്ലം ജില്ലയിലാണ് ബിജെപി കരുത്ത് തെളിയിച്ചത്.
കൊല്ലം ജില്ലയിൽ 2015 ൽ 81 ഗ്രാമപഞ്ചായത്ത് വാർഡുകളാണ് ബിജെപി നേടിയത്. 5 മുനിസിപ്പൽ വാർഡുകളും 2 നഗരസഭ വാർഡുകളും നേടിയിരുന്നു. എന്നാൽ 2020 ലെത്തുമ്പോൾ ഏകദേശം ഇരട്ടിയോളമാണ് ബിജെപി – എൻ.ഡി.എ സീറ്റുകൾ. 151 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു. 2 ബ്ലോക്ക് പഞ്ചായത്ത് സീറ്റും 13 മുനിസിപ്പൽ വാർഡുകളും നേടി. നഗരസഭയിലാകട്ടെ ആറു സീറ്റുകളാണ് ബിജെപി നേടിയെടുത്തത്.
2015 ൽ ആകെ 88 വാർഡുകളിൽ മാത്രം ജയിച്ച ബിജെപി 2020 ൽ 172 വാർഡുകളിൽ വിജയക്കൊടി പാറിച്ചു. 2 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും നേടിയെടുത്തു. രണ്ട് പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടതിന്റെ ശക്തി കേന്ദ്രമായി കരുതപ്പെട്ടിരുന്ന നെടുവത്തൂരിൽ 7 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി .കല്ലുവാതുക്കൽ പഞ്ചായത്തിൽ 9 സീറ്റുകൾ നേടിയാണ് ഒറ്റക്കക്ഷിയായത്.
കശുവണ്ടി മേഖലയായ കൊല്ലം ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. അവിടെയാണ് ബിജെപി വ്യക്തമായ വളർച്ച കാണിക്കുന്നത്. ബിഡിജെഎസുമായുള്ള സഖ്യവും ബിജെപിക്ക് തുണയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ പ്രകടനം തുണയാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Comments