കൊളംബോ : കൊറോണ വന്ന് മരണപ്പെടുന്ന ശ്രീലങ്കൻ മുസ്ലീങ്ങൾക്കായി ഖബർസ്ഥാൻ ഒരുക്കി നൽകാമെന്ന മാലിദ്വീപിന്റെ പ്രസ്താവന തള്ളി ശ്രീലങ്ക . നേരത്തേ അത്തരത്തിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇന്ന് അത് ആവശ്യമില്ലെന്നാണ് കാബിനറ്റ് വക്താവ് കെഹെലിയ റംബുക്വെല്ല വ്യക്തമാക്കിയത് .
കൊറോണ ബാധിച്ച് മരിച്ച മുസ്ലീം മത വിശ്വാസികളുടെ മൃതദേഹങ്ങൾ ശ്രീലങ്കൻ സർക്കാർ ദഹിപ്പിക്കുന്നതായി വാർത്തകൾ വന്നിരുന്നു . മഹാമാരി തുടങ്ങിയ ശേഷം കൊറോണ ബാധിച്ച് മരിച്ച ഏറെ പേരുടെ മൃതദേഹങ്ങള്‍ അധികൃതര്‍ ദഹിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് മുസ്ലീങ്ങളുടെയും മൃതദേഹങ്ങൾ ദഹിപ്പിച്ചത് .
ഇതിനെതിരെ ലങ്കൻ മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു . എന്നാൽ കൊറോണ പടരാതിരിക്കാനാണ് ഇത്തരത്തിലുള്ള മുൻ കരുതലുകൾ എടുക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി . പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കയിലെ മുസ്ലീം കോൺഗ്രസ് നേതാവ് റൗഫ് ഹക്കീമും, ശ്രീലങ്കൻ സർക്കാരും തങ്ങൾക്ക് കത്തെഴുതിയെന്നാണ് മാലിദ്വീപിന്റെ വിശദീകരണം .മാത്രമല്ല മുസ്ലീങ്ങളെ ചടങ്ങുകൾ അനുസരിച്ച് തന്നെ സംസ്ക്കരിക്കണമെന്നും മാലിദ്വീപ് ആവശ്യപ്പെട്ടു .
ഇതാണ് രജപക്സെ സർക്കാരിനെ ചൊടിപ്പിച്ചതെന്നാണ് സൂചന . മാത്രമല്ല മുസ്ലീം ശ്മശാനങ്ങളിൽ തന്നെ കോൺക്രീറ്റ് കുഴികൾ നിർമ്മിച്ച് ശ്രീലങ്കയിൽ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന ആശയം മുസ്ലീം സംഘടനകൾ മുന്നോട്ട് വച്ചിട്ടുമുണ്ട് . ആഭ്യന്തര കാര്യങ്ങളിലെ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ശ്രീലങ്കൻ സർക്കാരിനു സ്വീകാര്യമല്ലെന്നാണ് റിപ്പോർട്ട്.
Comments