ശ്രീനഗർ: ജമ്മു കശ്മീരിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീർ താഴ്‌വരയിലെ വികസന പ്രവർത്തനങ്ങൾക്കും സുസ്ഥിരതയ്‌ക്കും സമാധാനത്തിനുമായാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യവസായ, വിദ്യാഭ്യാസ, പൊതു മേഖലകളിലെ വികസനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
കശ്മീരിന്റെ വികസനത്തിനായി വലിയ പദ്ധതികളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 30,000 കോടി രൂപയുടെ നിക്ഷേപം കശ്മീരിൽ കേന്ദ്ര സർക്കാർ നടത്തും. പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിച്ചത്. സാമൂഹ്യപരമായും സാമ്പത്തിക പരമായും രാഷ്‌ട്രീയപരമായും നിരവധി മാറ്റങ്ങൾ കശ്മീരിൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വളരെ കഴിവുള്ള ധാരാളം ആളുകൾ കശ്മീരിലുണ്ട്. എന്നാൽ അവർക്ക് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ കശ്മീരിൽ ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. പൊതുജനങ്ങളുടെ നേട്ടത്തിന് വേണ്ടിയുള്ളതാണിതെന്ന് ആളുകൾ അംഗീകരിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്ക് നിയന്ത്രിക്കാൻ സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നിയന്ത്രണ രേഖയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം കുറയ്‌ക്കാനും സൈന്യത്തിന് കഴിഞ്ഞു. ഡിഡിസി തെരഞ്ഞെടുപ്പും സമാധാനപരമായി നടന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകൾ സമാധാനപരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments