കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. സന്തോഷ് കുമാര്‍ എം.ഡിയായ ക്രൗഡ് വണ്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ പേരിലാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയ്ക്ക് മുന്‍പാകെ ഹര്‍ജി എത്തി.
സന്തോഷ് കുമാര്‍ ഉള്‍പ്പെട്ട സംഘം നിയമ വിരുദ്ധ പണമിടപാട് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊച്ചി വെണ്ണല സ്വദേശി ഗിരീഷാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആകെ പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സ്പെയിനില്‍ രൂപം കൊണ്ട കമ്പനി ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നുവെന്നും നിരവധി രാജ്യങ്ങളില്‍ ഈ കമ്പനി നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പാലാരിവട്ടം പോലീസ് സ്റ്റേഷനിലും ഇഡിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്ജിക്കാരന് വ്യക്തമാക്കി. പോലീസ് കേസെടുത്താല്‍ മാത്രമേ അന്വേഷിക്കാനാകൂ എന്ന് ഇഡി അറിയിച്ചു. പരാതിയില്‍ എന്ത് നടപടിയുണ്ടായെന്ന് അറിയിക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്കി. അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, ആരോപണങ്ങൾ തള്ളി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ബന്ധു പണം തട്ടിയെന്ന ആരോപണം വ്യാജമാണെന്നും പണം വാങ്ങിയ ആൾ തന്റെ ബന്ധുവല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments