ലക്നൗ : ഉത്തർപ്രദേശിൽ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതികൾക്ക് ഭീഷണി. ഹാഫിസ്ഗംജ്, ബഹേദി സ്വദേശികൾക്കാണ് കുടുംബാംഗങ്ങളിൽ നിന്നും ഭീഷണി ഉയർന്നത്. ഇരുവരും പോലീസ് സംരക്ഷണയിലാണ്.
പ്രണയിച്ചിരുന്ന യുവാക്കളെ വിവാഹം കഴിക്കുന്നതിനായാണ് ഇരുവരും ഹിന്ദു മതം സ്വീകരിച്ചത്. എന്നാൽ വിവാഹ ശേഷം യുവതികളുടെ കുടുംബാംഗങ്ങൾ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് യുവതികൾ സംരക്ഷണത്തിനായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാഫിസ്ഗംജ് സ്വദേശികളായ മുസ്ലീം യുവതിയുടെയും ഹിന്ദു യുവാവിന്റെയും വിവാഹം കഴിഞ്ഞത്. യുവതി ഹിന്ദു മതം സ്വീകരിച്ച ശേഷം അമ്പലത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരു വീട്ടുകാരെയും വിളിച്ചു വരുത്തി പോലീസ് പ്രശ്നം പരിഹരിച്ചു. എന്നാൽ ഇതിന് ശേഷവും വീട്ടുകാർ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു.
സെപ്തംബർ നാലിനായിരുന്നു ഹിന്ദു മതം സ്വീകരിച്ച ബഹേദി സ്വദേശിനിയായ യുവതിയുടെയും, ഹിന്ദു യുവാവിന്റെയും വിവാഹം. വിവാഹ ശേഷം പല തവണ വീട്ടുകാർ ഉപദ്രവിച്ചതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇപ്പോൾ കൊല്ലുമെന്നാണ് ഭീഷണിയെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദിത്വം വീട്ടുകാർക്കാണെന്നും യുവതി പറഞ്ഞു.
Comments