ന്യൂഡൽഹി: 2020 ഡിസംബറിൽ രാജ്യത്ത് ജിഎസ്ടി വരുമാന ഇനത്തിൽ റെക്കോർഡ് വർധന. 1,15,174 കോടി രൂപയാണ് ഡിസംബറിൽ സമാഹരിച്ചത്. ഇതിൽ 21,365 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 27,804 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 27,050 കോടി രൂപ ഉൾപ്പെടെ 57,426 കോടി രൂപ സംയോജിത ജിഎസ്ടിയും ലഭിച്ചു.
ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 971 കോടി രൂപ ഉൾപ്പെടെ 8,579 കോടി രൂപയാണ് സെസ്സ് ഇനത്തിൽ ലഭിച്ചത്. ഡിസംബർ മാസത്തിലെ ഫയൽ ചെയ്യപ്പെട്ട ജിഎസ്ടിആർ–3ബി റിട്ടേണുകളുടെ എണ്ണം ഡിസംബർ 31 വരെ 87 ലക്ഷമാണ്. റെഗുലർ സെറ്റിൽമെന്റിന് ശേഷം, 2020 ഡിസംബറിൽ കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തിൽ 44,641 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തിൽ 45,485 കോടി രൂപയും ഗവൺമെന്റിന് വരുമാനമായി ലഭിച്ചു.
ജിഎസ്ടി വരുമാനത്തിൽ സമീപകാലത്തുണ്ടായ പുനരുജ്ജീവന പ്രവണതയുടെ ഭാഗമായി കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 12% അധികം വരുമാനമാണ് ഈ ഡിസംബറിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇനത്തിൽ 27 ശതമാനവും ആഭ്യന്തര ഇടപാടുകളിൽ 8 ശതമാനവും അധികം വരുമാനം ഉണ്ടായി.
ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണ് 2020 ഡിസംബറിൽ സമാഹരിക്കാനായത്. ജിഎസ്ടി വരുമാനം ഇത് ആദ്യമായാണ് 1.15 ലക്ഷം കോടി രൂപ കവിഞ്ഞത്. 2020 ഏപ്രിലിലെ 1,13,866 കോടി രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുക. കഴിഞ്ഞ 21 മാസത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാന തുകയാണിത്. നടപ്പ് സാമ്പത്തിക വർഷം ഇത് തുടർച്ചയായി മൂന്നാം തവണയാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കവിയുന്നത്.
Comments